Skip to main content
.

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കൊട്ടാരക്കരയില്‍ കുട്ടികളുടെ നൈപുണ്യശേഷി നാടിന്റെ വികസനത്തിന് - മന്ത്രി കെ. എന്‍. ബാലഗോപാല്‍

 

കുട്ടികളുടെ നൈപുണ്യശേഷികള്‍ വളര്‍ത്തിയെടുത്ത് നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താന്‍ പാകത്തിലാണ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കര ജി എച്ച് എസ് എസില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ സാഹചര്യം കേരളത്തിലേതെന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. നാട്ടിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം ലോകോത്തര നിലവാരമുള്ള പൊതുവിദ്യാലയങ്ങളാണുള്ളത്, കൂടുതല്‍ എണ്ണം ഉയരുകയുമാണ്.
കൊട്ടാരക്കര സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ ഐ ഐ ടി കളുടെ സഹകരണത്തോടെ താല്‍കാലിക ഡ്രോണ്‍ ഗവേഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നു.  സയന്‍സ് മ്യൂസിയം പദ്ധതിക്ക് തുക അനുവദിക്കുന്നുണ്ട്. ഐ ടി മേഖലയില്‍ തൊഴില്‍നൈപുണ്യപരിശീലനം നല്‍കുന്ന സോഹോ കമ്പനിയുടെ ഐ ടി കേന്ദ്രം കൊട്ടാരക്കരയില്‍ ഉടന്‍ സജ്ജമാകും. രാജ്യത്തെ വിവിധ നഗരങ്ങളിലുളള ഐ ടി കമ്പനികളിലെ തൊഴിലുകള്‍ നാട്ടിലിരുന്നും ചെയ്യാന്‍ കഴിയുന്ന നിലയിലേക്കാണ് മാറ്റങ്ങള്‍ വരുന്നത്.
കുട്ടുകള്‍ക്ക് സ്‌കൂളിലേക്ക് വരുന്നതിനുള്ള മടിഇല്ലാതാക്കുന്നതിനാണ് പ്രവേശനോത്സവങ്ങള്‍. ഉല്ലാസകരമായ തുടക്കം പഠനത്തെ മികവുറ്റതാക്കുമെന്ന കാഴ്ചപാടാണ് സര്‍ക്കാരിന്റേത്. ഇതുതന്നെയാണ് പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യതയ്ക്ക് ഇടയാക്കിയതെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ അഡ്വ കെ ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍, വൈസ് ചെയര്‍മാന്‍ ബിജി ഷാജി, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 
 

date