ഇത്തവണ മലയാളികള്‍ ഓണമുണ്ണേണ്ടത് കുടുംബശ്രീയോടൊപ്പം: മന്ത്രി എം.ബി.രാജേഷ്
#ഓണക്കനി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർഹിച്ചു#
വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്ത് വിപണിയില്‍ എത്തിക്കുന്ന കുടുംബശ്രീയോടൊപ്പമായിരിക്കും മലയാളികള്‍ ഓണം ആഘോഷിക്കുകയെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. കോട്ടുകാലില്‍ കുടുബശ്രീയുടെ ഓണക്കനി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കുള്ള വിപണി കുടുംബശ്രീ തന്നെ കണ്ടെത്തും. പച്ചക്കറിയ്ക്ക് പുറമെ സദ്യക്ക് ആവശ്യമായ എല്ലാം കുടുംബശ്രീകളിലൂടെ ഉത്പാദിപ്പിച്ച്, മലയാളികളുടെ ഓണക്കിറ്റ് ഒരുക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ കൈപ്പുണ്യം മലയാളികള്‍ അനുഭവിച്ചറിയും. അതിനായി അത്യുല്പാദന ശേഷിയുള്ള സങ്കരയിനം പച്ചക്കറികളാണ് ഓണക്കനി പദ്ധതിയിലൂടെ കൃഷി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്കായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സി.ഡി.എസിലെയും ജെ.എല്‍.ജികള്‍ക്ക് റിവോള്‍വിങ് ഫണ്ടായി 25,000 രൂപ നല്‍കുന്നുണ്ട്. അതിനുപുറമേ നഴ്‌സറി പരിപാലനം, തൈകളുടെ ഉത്പാദനം, വിളകളുടെ പരിപാലനം, കീടനാശിനികളുടെ ഉത്പാദനം, വിളവെടുപ്പ് തുടങ്ങിയവയ്ക്കായി സാങ്കേതിക പരിശീലനം നല്‍കാനും തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണ് ഓണക്കനി. ഇത്തവണ ഓണത്തിന് കുടുംബശ്രീ കര്‍ഷകര്‍ മുഖേന 10,272 ഹെക്ടര്‍ ഭൂമിയില്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയിലെ സ്ത്രീ കൂട്ടായ്മയുടെ നേട്ടങ്ങളുമായി ഓണക്കാലം സമ്പുഷ്ടമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത.എസ്, കോട്ടുകാല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ പ്രദീപ്.എം.ടി, ബി.സുലോചന, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments