Skip to main content

മൂര്‍ത്തിക്ക് ഇനി മുതല്‍ സാമൂഹ്യനീതി വകുപ്പിന്റെ സുരക്ഷയില്‍ കഴിയാം

 എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ പരിസര പ്രദേശങ്ങളില്‍ നിര്‍ധനനായി കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി മൂര്‍ത്തിക്ക് സുരക്ഷ ഒരുക്കി സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ കോട്ടപ്പടി അഭയ ഭവനിലാണ് 64 വയസ്സുള്ള മൂര്‍ത്തിക്ക് അഭയം ഒരുക്കിയിട്ടുള്ളത്. എടത്തിരുത്തി ചുലൂര്‍ ഭാഗത്ത് വാട്ടര്‍ടാങ്കിനു താഴെ കഴിഞ്ഞിരുന്ന മൂര്‍ത്തിയെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്റെ നിര്‍ദ്ദേശപ്രകാരമാണ് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്.

 വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് കയ്പ്പമംഗലം ഭാഗത്തേക്ക് എത്തി തന്നാലാകുന്ന ചെറിയ ജോലികള്‍ ചെയ്തു കഴിയുകയായിരുന്നു മൂര്‍ത്തി. എന്നാല്‍ ഇന്ന് വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ കാരണം തൊഴിലെടുക്കാന്‍ സാധിക്കാതെ നാട്ടുകാരുടെ കരുണയിലാണ് നിലവില്‍ കഴിഞ്ഞിരുന്നത്. പഞ്ചായത്ത് അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി മൂര്‍ത്തിക്ക് ഭക്ഷ്യധാന്യങ്ങളും നല്‍കുന്നുണ്ടായിരുന്നു. നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ള മൂര്‍ത്തിയെ മറ്റു അവശതകള്‍ ഉണ്ടാകുന്നതിനു മുന്‍പേ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യനീതി വകുപ്പിന്റെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്.

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു, വാര്‍ഡ് മെമ്പര്‍ എ.വി ഗിരിജ, കയ്പമംഗലം എസ്.ഐ. ഹരിഹരന്‍, സാമൂഹ്യ നീതി വകുപ്പ് കൗണ്‍സിലര്‍ ദിവ്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.

date