Skip to main content

പരിസ്ഥിതിയെ മറന്നുള്ള വികസനം നമ്മെ പിന്നോട്ട് നയിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

ജനസംഖ്യാ വർദ്ധനവും അതിന് ആനുപാതികമായ വികസന പ്രവർത്തനങ്ങളും നമുക്ക് ഒഴിവാക്കുവാൻ കഴിയില്ലെങ്കിലും പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം നമ്മെ പിന്നോട്ട് നയിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ലോക പരസ്ഥിതിദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം പി.ടി.പി നഗർഅരണ്യം ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഓരോ വർഷവും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ നമ്മൾ ആശിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. സമയം തെറ്റിയെത്തുന്ന കാലവർഷംഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ ജീവന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. പല സ്വാഭാവിക ആവാസവ്യവസ്ഥകളും ഇന്ന് വൻതോതിലുള്ള പ്ലാസ്റ്റിക് മലിനീകരണത്തിന് വിധേയമാണ്. നദികളിലൂടെ അവ കടലിൽ എത്തി അവിടെ പ്ലാസ്റ്റിക് ദ്വീപുകൾ തന്നെ രൂപപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൂടാതെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും എന്നാൽ ഇവയൊക്കെ മറികടക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ വന്യജീവികൾ കൈക്കൊള്ളാറുണ്ടെന്നും മന്ത്രി പറഞ്ഞു.

വകുപ്പിന്റെ 12 ഓൺലൈൻ സേവനങ്ങൾ അടങ്ങിയ ഇ-ഗവേണൻസ് ഡിജിറ്റൽ സ്യൂട്ട്  മന്ത്രി റിലീസ് ചെയ്തു. വകുപ്പിന്റെ നേട്ടങ്ങളുടെ പുസ്തകംഅരണ്യം പരിസ്ഥിതിദിന പ്രത്യേക പതിപ്പ്, വിത്തൂട്ട് കൈപുസ്തകംസോളാർ ഫെൻസിംഗുമായി ബന്ധപ്പെട്ട കൈപുസ്തകം എന്നിവയും മന്ത്രി പ്രകാശനം ചെയ്തു.

പ്ലാസ്റ്റിക്കിനെതിരായുള്ള പോരാട്ടം കൂട്ടായി നടത്തണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ. പറഞ്ഞു.

പരിസ്ഥതിദിനവുമായി ബന്ധപ്പെട്ട് കേരള സർവ്വകലാശാല അക്വാട്ടിക് ബയോളജി ഫിഷറീസ് വകുപ്പ് അസി. പ്രൊഫസർ ഡോ. സുവർണ്ണാദേവി എസ്. വിഷയാവതരണം നടത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്. ജി. കൃഷ്ണൻ പരിസ്ഥിതിദിന സന്ദേശം നൽകി. അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ.പി. പുകഴേന്തിഎൽ. ചന്ദ്രശേഖർജസ്റ്റിൻ മോഹൻഫോറസ്റ്റ് കൺസർവേറ്റർ (എച്ച്.ആർ.ഡി.) ഡി.കെ. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ് 2504/2025

date