Skip to main content

*മരിയനാട് തോട്ടം തൊഴിലാളികള്‍ക്ക് അഞ്ച് കോടി രൂപ അനുവദിച്ചു:മന്ത്രി ഒ.ആര്‍ കേളു*

 

മരിയനാട്എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് വയനാട് പാക്കേജിലുള്‍പ്പെടുത്തി  അഞ്ച് കോടി രൂപ അനുവദിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ്  മന്ത്രി ഒ.ആര്‍ കേളു. വയനാട് പാക്കേജില്‍ അനുവദിക്കുന്ന തുക ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. സര്‍ക്കാര്‍ നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍  തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ് അനുസരിച്ചാവും ആനുകൂല്യ തുക വിതരണംചെയ്യുകയെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ അംഗീകരിച്ചതോടെയാണ്
വര്‍ഷങ്ങളായുള്ള 141 തൊഴിലാളികളുടെ പ്രശ്‌നത്തിന് ശ്വാശത പരിഹാരമാകുന്നത്. മരിയനാട്എസ്റ്റേറ്റില്‍ 2004-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജോലി നഷ്‌പ്പെട്ടു.  തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടല്‍ നഷ്ട പരിഹാരം, ഇതുവരെയുള്ള പലിശ എന്നിവ നല്‍കാനാണ് വയനാട് പാക്കേജില്‍ തുക അനുവദിച്ചത്. ഓരോ വര്‍ഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കില്‍ പിരിച്ചുവിടല്‍ നഷ്ട പരിഹാരം ഗ്രാറ്റുവിറ്റിയും കണക്കാകും. പിരിച്ചുവിടല്‍ നഷ്ട പരിഹാരം തുക 2005 മുതല്‍ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നല്‍കുക.  ജീവനക്കാരുടെ ഹാജര്‍ രേഖകള്‍, ഇ.പി.എഫ് വിവരങ്ങള്‍ അടിസ്ഥാനമാക്കി തുക കണക്കാക്കും.  എസ്റ്റേറ്റില്‍ ഒന്‍പത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 136 ജീവനക്കാരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടു ജീവനക്കാരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു ജീവനക്കാരനും രണ്ട് താത്ക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 21 പേര്‍  മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ ജീവിതമാര്‍ഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വനം വകുപ്പ് ജീവനക്കാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

date