അയർക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണത്തിനു തുടക്കം കുറിച്ചു
നവംബർ മാസം മുതൽ സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന ഡിജിറ്റൽ റവന്യൂ കാർഡുകൾക്ക് മുന്നോടിയായാണ് കേരളത്തിലെ എല്ലാ വില്ലേജുകളും സ്മാർട്ട് ആക്കുന്നതെന്നു റവന്യൂ- ഭവന-നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. അയർക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിനു വേണ്ടി വികാരി റവ. ഫാ. ആന്റണി കിഴക്കേവീട്ടിൽ സൗജന്യമായി വിട്ടുനൽകിയ ഒൻപതു സെന്റ് ഭൂമിയിലാണ് അയർക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.
അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ഫ്രാൻസിസ് ജോർജ്ജ് എം.പി, ജില്ലാ കളക്ടർ ജോൺ വി.സാമുവൽ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് പുതുമന, ഗ്രാമപഞ്ചായത്തംഗം ലാൽസി പി. മാത്യു, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസഫ് ചാമക്കാല, സിബി താളിക്കല്ല്, പി.പി. പത്മനാഭൻ, പ്രശാന്ത് നന്ദകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments