Skip to main content
..

ക്ഷയം- എയ്ഡ്‌സ് രോഗ നിര്‍മാര്‍ജനം; ബോധവത്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കും

ജില്ലയില്‍ ക്ഷയരോഗ- എയ്ഡ്‌സ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ടി.ബി എലിമിനേഷന്‍ ആന്‍ഡ് എയ്ഡ്സ് പ്രിവന്‍ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി യോഗത്തില്‍  ബോധവത്ക്കരണവും ക്യാമ്പുകളും വിപുലീകരിക്കാന്‍ നിര്‍ദ്ദേശം.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ഷയരോഗ നിര്‍ണയ ക്യാമ്പുകള്‍ നടത്തും. ശ്വാസകോശ സംബന്ധമായി കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സയ്ക്ക് റെഫര്‍ ചെയ്യും. ഇത്തരം രോഗികളെ ചികിത്സിക്കുന്നതിനായി ആവശ്യമെങ്കില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ പരിഗണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ  രോഗികള്‍ക്ക് പോഷകാഹാരകിറ്റുകള്‍  ലഭ്യമാക്കും.  
തീരദേശമേഖലയില്‍ പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ പ്രത്യേക ക്യാമ്പുകള്‍ നടത്തി. നൂറു ബോട്ടുകളില്‍ ബോധവത്ക്കരണ സ്റ്റിക്കറുകള്‍ പതിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും അവബോധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.  പട്ടികവര്‍ഗമേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.  
എയ്ഡ്‌സ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യുവതീയുവാക്കള്‍ക്കിടയില്‍ ബോധവത്ക്കരണം തുടരും.  കൊളിജിയറ്റ് എജ്യൂക്കേഷന്‍,  വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി, ആയുര്‍വേദം, പട്ടികവര്‍ഗം, വനിതാ- ശിശുവികസനം, നെഹ്റു യുവകേന്ദ്ര, എന്‍.എസ്.എസ്, എസ്.പി.സി തുടങ്ങിയവയെ പങ്കാളികളാക്കും.  
20ല്‍ കൂടുതല്‍ ജീവനക്കാരുള്ള ആരോഗ്യ സ്ഥാപനങ്ങളിലും 100 ലധികം പേരുള്ള സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളിലും കംപ്ലെയിന്റ് ഓഫീസറെ നിയോഗിക്കും; സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പരിശീലനം നല്‍കും.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ടി.ബി ഓഫീസറും എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസറുമായ ഡോ. സാജന്‍ മാത്യൂ, ദിശ ഡി.എം.ഡി.ഒ കെ.ബി അഭിലാഷ്‌കുമാര്‍, ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ ഡെന്നീസ് ജോര്‍ജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date