Skip to main content
*

'എന്റെ ഭൂമി' ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ; ഐ.എ.എസ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു

'എന്റെ ഭൂമി' ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ വിജയകരമായി നടപ്പാക്കുന്ന കേരള മാതൃക പരിചയപ്പെടാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഐ.എ.എസ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഉന്നതതലസംഘം ജില്ല സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായാണ് സന്ദര്‍ശനം.

മീനാട് സ്മാര്‍ട്ട് വില്ലേജ് സന്ദര്‍ശിച്ചു.   ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ  പൂര്‍ത്തീകരിച്ച വില്ലേജാണ് മീനാട്.    ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ 1,000 കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ച് പഞ്ചായത്തിലെ ഓരോ വീടും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും, സ്ഥലപരിശോധനയും നടത്തി; 97 ശതമാനം റെക്കോര്‍ഡുകളുടെയും കൃത്യത ഉറപ്പാക്കി. പഴയ റെക്കോര്‍ഡുകളുടെ ഓണ്‍ലൈന്‍ ഡാറ്റാബേസും നിര്‍മിച്ചു.

കലക്ടറേറ്റില്‍ എത്തിയ സംഘത്തെ സ്വീകരിച്ച് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പദ്ധതി പ്രവര്‍ത്തങ്ങളും ജില്ലയിലെ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയുടെ പുരോഗതിയും വിശദീകരിച്ചു.

 ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 12 വില്ലേജുകളുടെയും ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കി സര്‍വെ അതിരടയാളം 9 (2) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മങ്ങാട് വില്ലേജിന്റെ 9 (2) ല്‍ ലഭ്യമായ പരാതികള്‍ കൂടി പരിഹരിച്ച് സര്‍വെ റിക്കാര്‍ഡുകള്‍ അന്തിമമാക്കി റവന്യൂ ഭരണത്തിന് കൈമാറി. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 18 വില്ലേജുകളിലും സര്‍വെ ആരംഭിച്ചു. അറയ്ക്കല്‍, പനയം, ഇരവിപുരം, തേവലക്കര, മൈനാഗപ്പള്ളി, കരുനാഗപ്പള്ളി, മീനാട്, തൃക്കരുവ, പള്ളിമണ്‍ എന്നീ ഒമ്പത് വില്ലേജുകളുടെ ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കി 9(2) പ്രസിദ്ധീകരിച്ചു. മൂന്നാം ഘട്ടത്തില്‍ പൂയപ്പള്ളി, ചിറക്കര, ആദിനാട്, എഴുകോണ്‍, തൃക്കോവില്‍വട്ടം വില്ലേജുകളില്‍ സര്‍വെ തുടങ്ങിയതായി അറിയിച്ചു.

സംഘം ആദിനാട് വില്ലേജ് ഡിജിറ്റല്‍ ക്യാമ്പ് ഓഫീസ് സന്ദര്‍ശിച്ചു. ജില്ലാ സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ സലീം ജില്ലയിലെ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ പ്രക്രിയ വിശദീകരിച്ചു. മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ നടക്കേണ്ട 43 ഫീല്‍ഡ് സര്‍വേകളില്‍ 36 എണ്ണം പൂര്‍ത്തീകരിച്ചു. 21,870.9 ഹെക്ടര്‍ ഭൂമി ഒന്നാം ഘട്ടത്തില്‍ സര്‍വെ നടത്തി.  സര്‍വെക്ക് മുന്‍പായി ഓരോ വില്ലേജിലും ജാഗ്രത സമിതികള്‍ രൂപീകരിച്ചു. ഇതുവഴി ജനങ്ങളെ നടപടിക്രമങ്ങള്‍, സാങ്കേതികവിദ്യ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനും, സര്‍വെ നടക്കുന്ന സമയത്ത് തത്സമയം വിവരങ്ങള്‍ കൈമാറാനും കഴിഞ്ഞു. പ്രതിമാസം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന സര്‍വെ നിര്‍വഹണ സമിതിയും, ആഴ്ചയില്‍ ഒരിക്കല്‍ ജില്ലാ നോഡല്‍ ഓഫീസറായ സബ് കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ യോഗവും നടപടികള്‍ ത്വരിതപെടുത്താന്‍ സഹായിച്ചതായി വ്യക്തമാക്കി.

ജി.എസ് ജയലാല്‍ എം.എല്‍.എ, എ.ഡി.എം ജി നിര്‍മല്‍ കുമാര്‍, സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, റവന്യൂ, ഭൂരേഖ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു. ചത്തീസ്ഗഡ് കേഡര്‍ ഐ.എ.എസ്  ഓഫീസ് ർ.അരവിന്ദ് കുമാര്‍ എക്ക, ഹരിയാന കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ഹൂടാ, ഹിമാചല്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാഘവ് ശര്‍മ എന്നിവരടങ്ങിയ 25 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഉന്നതതല സംഘത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അസിസ്റ്റന്റ് തഹസില്‍ദാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍, സര്‍വെയര്‍മാര്‍ ഉണ്ടായിരുന്നു. 

date