Skip to main content

അങ്കമാലിയിൽ വാഹന പരിശോധന: 62 വാഹനങ്ങൾക്കെതിരെ നടപടി

29 സ്കൂൾ വാഹനങ്ങൾ

*33 സ്വകാര്യ ബസുകൾ

 

എറണാകുളം എൻഫോഴ്‌സ്‌മെൻ്റ് ആർ.ടി.ഒയുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് അങ്കമാലിയിൽ നടത്തിയ പരിശോധനയിൽ സ്കൂൾ ബസുകളും സ്വകാര്യ ബസ്സുകളുമടക്കം 62 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 29 സ്കൂൾ വാഹനങ്ങൾക്കും 33 സ്വകാര്യ ബസ്സുകൾക്കും എതിരെയാണ് നടപടി.

 

അങ്കമാലി-ആലുവ, അങ്കമാലി- ചാലക്കുടി, അങ്കമാലി -പെരുമ്പാവൂർ, അങ്കമാലി - പറവൂർ തുടങ്ങിയ റൂട്ടുകളിലാണ് പരിശോധന നടന്നത്.

 

നൂറിലധികം സ്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ 29 വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. പിഴയായി 22,250 രൂപ ചുമത്തി. റോഡ് ടാക്സ് അടക്കാത്ത നാല് വാഹനങ്ങൾ, സ്പീഡ് ഗവർണർ പ്രവർത്തനരഹിതമായ ഒരു വാഹനം, യൂണിഫോം, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിച്ച ഡ്രൈവർമാർ എന്നിവർക്കെതിരെയാണ് പ്രധാനമായും നടപടിയെടുത്തത്.

 

സ്വകാര്യ ബസ്സുകളുടെ പരിശോധനയിൽ 33 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 21,250 രൂപ പിഴ ഈടാക്കി. നിരോധിത എയർ ഹോൺ ഘടിപ്പിച്ച വാഹനങ്ങൾ, അമിത ശബ്ദത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ചവ, കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർ, സ്പീഡ് ഗവർണർ പ്രവർത്തിക്കാത്ത വാഹനങ്ങൾ, വാതിൽ തുറന്നിട്ട് സർവീസ് നടത്തിയ വാഹനങ്ങൾ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് നടപടിയെടുത്തത്.

 

എറണാകുളം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിലെ നാല് സ്ക്വാഡുകളും അങ്കമാലി സബ്ബ് ആർ.ടി.ഒ ഓഫീസിലെ ഒരു സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. 

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എറണാകുളം ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.

date