Skip to main content

തൊഴിലാളികൾ പിന്നോട്ടു പോകുന്നില്ലെന്ന് ട്രേഡ് യൂണിയനുകൾ ഉറപ്പാക്കണം: മന്ത്രി വി ശിവൻകുട്ടി

ആധുനികയുഗത്തിൽ  തൊഴിൽസാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോൾ പുതിയ സാങ്കേതികവിദ്യകളും വളർച്ചയും എല്ലാ തൊഴിലാളികളെയും സഹായിക്കുന്നുവെന്നും ആരും പിന്നോട്ട് പോകുന്നില്ലെന്നും ട്രേഡ് യൂണിയനുകൾ ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ)  തൊഴിലിന്റെ ഭാവി എന്ന പ്രമേയത്തിൽ ഹോട്ടൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ ശിൽപശാലയുടെ രണ്ടാം ദിനത്തിൽ മുഖ്യ അതിഥിയായി  സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യകൾയന്ത്രവൽക്കരണംആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയെല്ലാം വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇത് തൊഴിലിടങ്ങളെയും തൊഴിൽ ദൗത്യങ്ങളെയും തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ബന്ധങ്ങളെയും മുൻപത്തേതിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കേരളത്തിലും ഈ മാറ്റങ്ങൾ പ്രത്യേക രീതിയിൽ ദൃശ്യമാണ്. നമ്മുടെ ശക്തമായ തൊഴിൽ ചരിത്രവും ലോകത്തെ മറ്റ് ഭാഗങ്ങളുമായുള്ള വർദ്ധിച്ചുവരുന്ന ബന്ധങ്ങളും ഇതിന് കാരണമാണ്. നമ്മുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് തൊഴിൽ കമ്പോളം കൂടുതൽ വിഭജിക്കപ്പെടുന്നു എന്നതാണ്.

ഉയർന്ന വൈദഗ്ധ്യമുള്ള ആളുകൾക്കും കുറഞ്ഞ വൈദഗ്ധ്യമുള്ളവർക്കും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്നു. എന്നാൽ ഇടത്തരം വൈദഗ്ധ്യമുള്ള ധാരാളം ജോലികൾ ഇല്ലാതാകുന്നു. ഇത് അസമത്വത്തിനും അസ്ഥിരതയ്ക്കും ഇടയാക്കുന്നു. കൂടാതെ സംരക്ഷണവും ആനുകൂല്യങ്ങളും ഉള്ള ഔദ്യോഗിക തൊഴിലുകളും സുരക്ഷിതത്വം കുറഞ്ഞ അനൗപചാരിക തൊഴിലുകളും തമ്മിലുള്ള അന്തരം വർദ്ധിച്ചുവരുന്നു. ഇത് ദശലക്ഷക്കണക്കിന് തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ട്രേഡ് യൂണിയനുകൾക്ക് എന്നത്തേക്കാളും പ്രാധാന്യമുണ്ട്. ഡിജിറ്റൽ ജോലികൾഗിഗ് ഇക്കണോമി പോലുള്ള പുതിയതരം തൊഴിലുകൾക്ക് അനുയോജ്യമായ രീതിയിൽ അവർക്ക് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

ഒരു സർക്കാർ എന്ന നിലയിൽബിസിനസ് വളർച്ചയും തൊഴിലാളികളുടെ ക്ഷേമവും മുൻ നിർത്തി സന്തുലിതമാക്കുന്ന നിയമങ്ങൾ ഉണ്ടാക്കുക എന്നത് നമ്മുടെ കടമയാണ്. സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നൈപുണ്യ പരിശീലനം മെച്ചപ്പെടുത്തുന്നതിനും കേരളം നീതിയുക്തവും ആധുനികവുമായ തൊഴിൽ ബന്ധങ്ങളിൽ ഒരു കേന്ദ്രമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും നമ്മൾ പ്രവർത്തിക്കുന്നു. സർക്കാരും തൊഴിലുടമകളും തൊഴിലാളികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും സംസാരിച്ചും സഹകരിച്ചും മാത്രമേ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ തൊഴിൽ ലോകത്തിലെ കഠിനമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.

തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ്കിലെ ചെയർമാൻ  കെ എൻ ഗോപിനാഥ്,  ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരും യൂണിയൻ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും ദേശീയ ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്.

പി.എൻ.എക്സ് 4190/2025

date