Skip to main content

കുട്ടികളിൽ കൃഷിയുടെ മാഹാത്മ്യം പകരുക കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ലക്ഷ്യം - മന്ത്രി പി രാജീവ്

കുട്ടി കർഷക സംഗമം 

 

 കുട്ടികളിൽ ചെറുപ്പം മുതൽ കൃഷി പരിചിതമാക്കാനും കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി നടത്തി വരുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ചാക്കോളാസ് ഗ്രൗണ്ടിൽ മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിന്റെ ഭാഗമായി മണ്ഡലതല കുട്ടിക്കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കൃഷിയിടങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോയി കൃഷി രീതികൾ പഠിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി കുറ്റുകാരൻ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾക്ക് നെൽ കൃഷി ചെയ്യാൻ പത്ത് സെന്റ് നൽകിയിട്ടുണ്ടെന്നും   മന്ത്രി പറഞ്ഞു .

കൃഷി ചെയ്യാൻ ആഗ്രഹമുള്ള മുഴുവൻ വിദ്യാർത്ഥികളെയും അതിലേക്ക് കൊണ്ടു വരുന്നതിന് ആവശ്യമായ മുഴുവൻ പിന്തുണയും സഹകരണവും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രേസ് മാർക്ക് നൽകിയാൽ കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികളിൽ കാർഷിക വൃത്തിയുടെ മഹത്വം വളർത്താൻ സാധിക്കും. അതുവഴി കൃഷി സാർവത്രികമാക്കാൻ കഴിയുമെന്നും അതിലൂടെ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവന്ന് അടുക്കള മാലിന്യം സംസ്കരിച്ച് വിള ഉത്പാദനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഗുണകരമാക്കാമെന്നും കുട്ടി കർഷക എസ് പാർവതി അഭിപ്രായപ്പെട്ടു.

 

സംഗമത്തിൽ സംസ്ഥാനത്ത് മികച്ച കർഷക വിദ്യാർഥിയായി തിരഞ്ഞെടുക്കപ്പെട്ട എസ് പാർവതി , കാന്തല്ലൂർ മില്ലറ്റ്സ് കോ ഓർഡിനേറ്റർ ഡോ ജോഷി വർഗ്ഗീസ് , ജില്ലാ പരിസ്ഥിതി കോ ഓർഡിനേറ്റർ സുബൈർ പുത്തൻപുരയിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി .

 

ചടങ്ങിൽ മുൻ എം എൽ എ എം യൂസഫ് അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ മുഖ്യപ്രഭാഷണം നടത്തി.

 

ജില്ലാ പരസ്യ ക്ലബ് കോഡിനേറ്റർ സുബൈർ പുത്തൻപുരയ്ക്കൽ, കാർഷികോത്സവം ജനറൽ കൺവീനർ വിജയൻ പള്ളിയാക്കൽ, ഏകോപന സമിതി അംഗം നാസർ മഠത്തിൽ കുട്ടിക്കർഷകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date