മണ്ണിന്റെ ഉത്സവത്തിന് ഓണാഘോഷങ്ങളോടെ കൊടിയിറക്കം
കളമശ്ശേരി കാർഷികോത്സവത്തിന് വർണാഭമായ ഓണാഘോഷങ്ങളോടെ കൊടിയിറക്കം. ഏഴ് ദിവസങ്ങൾ നീണ്ടുനിന്ന കാർഷികോത്സവത്തിൻ്റെ മൂന്നാം പതിപ്പ് നാടിന്റെ കാർഷിക പൈതൃകത്തിൻ്റെ നേർക്കാഴ്ചയായി.
സമാപന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മാവേലിയെ വേദിയിലേക്ക് ആനയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് വിവിധതരം മത്സരങ്ങൾ അരങ്ങേറി. നാടൻ വിഭവങ്ങൾ നിരന്ന പാചകമത്സരവും, വടംവലി മത്സരവും അഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
ഏറ്റവും മികച്ച പ്രദർശന സ്റ്റാളുകൾക്ക് സമാപന ചടങ്ങിൽ മന്ത്രി പി. രാജീവ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കാർഷികോത്സവത്തിന്റെ ഭാഗമായി 20-ൽ പരം വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സംഗമങ്ങൾ, മണ്ഡലത്തിൽ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങളുടെ ചന്ത, പ്രദർശന വിപണന മേള, കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന പ്രതിഭാസംഗമങ്ങൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു. പച്ചക്കറികളുടെയും പഴങ്ങളുടെയും പ്രദർശന സ്റ്റാളുകൾ കാർഷികോത്സവത്തിൻ്റെ പ്രധാന ആകർഷണമായി.
നാടിന്റെ നാനഭാഗത്ത് നിന്നുള്ള കർഷകരും, സാധാരണക്കാരും,കലാ കായിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും കാർഷികോത്സവം ആസ്വദിക്കാൻ എത്തിയിരുന്നു.വലിയ ജനപങ്കാളിത്തമാണ് മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിന് ലഭിച്ചത്.
- Log in to post comments