അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ
അഴീക്കോട് നീര്‍ക്കടവ് ഫിഷ് ലാന്‍ഡിങ് സെന്റര്‍ എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് നിയമസഭയിൽ അറിയിച്ചു. കെ.വി സുമേഷ് എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലമായ ആവശ്യങ്ങളിലൊന്നായിരുന്നു ഫിഷ്ലാന്‍ഡിങ് സെന്റര്‍. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ 24 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫിഷ് ലാന്‍ഡിങ് സെന്റര്‍ സംബന്ധിച്ച് പഠനം നടത്തുകയും ചെയ്തു.
സ്ഥലത്തിന്റെ ടോപ്പോഗ്രാഫിക്കല്‍ സര്‍വേ, വെള്ളത്തിന്റെയും മണ്ണിന്റെയും ഘടന, കടലിന്റെയും കരയുടേയും ബാത്ത് മെട്രിക് സര്‍വേ, തിരമാല, കാറ്റ്, വേലിയേറ്റം, വേലിയിറക്കം, കാലവര്‍ഷങ്ങളില്‍ ഉണ്ടാവുന്ന കടലിന്റെയും കരയുടെയും വ്യതിയാനങ്ങള്‍ എന്നിവയാണ് ഒരു വര്‍ഷം നീളുന്ന പഠനത്തില്‍ ഉള്‍പ്പെടുന്നത്. മാതൃകാ പഠനം നടത്തുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പൂണൈ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസോഴ്സ് സ്റ്റേഷനിന് 9.94 ലക്ഷം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരട് മാതൃക പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പൊതുജനങ്ങളില്‍ നിന്ന് കരട് മാതൃക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം സ്വരൂപിക്കുന്നതിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തു.
പ്രദേശവാസികള്‍ ചൂണ്ടിക്കാണിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ പവര്‍ വാട്ടര്‍ ആന്‍ഡ് റിസര്‍ച്ച് സ്റ്റേഷന് (സി ഡബ്ലിയു പി ആര് എസ്) ല്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍തന്നെ തീരദേശ പരിപാലന നിയമമനുസരിച്ച് പദ്ധതിക്ക് ആവശ്യമായ പണം ഇതിനുവേണ്ടി ഉപയോഗിച്ചുകൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
- Log in to post comments