Skip to main content

സര്‍ക്കാര്‍ നടപ്പാക്കുന്നത് ജലസംരക്ഷണം മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ -മന്ത്രി എ കെ ശശീന്ദ്രന്‍

 

 

 

അക്കരമുണ്ട്യാടി കുളം നാടിന് സമര്‍പ്പിച്ചു

ജലസംരക്ഷണം മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഒരു നൂറ്റാണ്ട് മുമ്പ് കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതു ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച അക്കരമുണ്ട്യാടികുളം നവീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ശുദ്ധജലവും നല്ല അന്തരീക്ഷവും സൃഷ്ടിച്ചതിലൂടെ മാലിന്യമുക്ത കേരളം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ ലക്ഷ്യം കണ്ടു. സാധാരണ ജനങ്ങളിലേക്ക് എത്തുമ്പോഴേ വികസനം യാഥാര്‍ഥ്യമാവൂ എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനായി. വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തി പൂര്‍ത്തീകരിച്ച 39 പൊതുമരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
കൂവപ്പറ്റ രാമക്കുറുപ്പ് നിര്‍മിച്ച കുളം നിലവിലെ ഉടമ വടക്കേ കോയകോട്ട് ഇന്ദിര അമ്മ ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളം നവീകരിക്കുകയും ചുറ്റും പാര്‍ക്ക് സജ്ജീകരിക്കുകയും ചെയ്തത്. 
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, വൈസ് പ്രസിഡന്റ് എം കെ വിലാസിനി, സ്ഥിരം സമിതി അധ്യക്ഷരായ കെ ഷൈന്‍, സിന്ധു കൈപ്പങ്ങല്‍, കെ കെ സിജിത്ത്, വാര്‍ഡ് മെമ്പര്‍ ആര്‍ കെ ഫിബിന്‍ ലാല്‍, സെക്രട്ടറി പി എന്‍ നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date