Skip to main content

സമഗ്ര മേഖലയിലും വികസനം: നേട്ടങ്ങളുടെ പുതുചരിത്രം കുറിച്ച് താനാളൂര്‍ ഗ്രാമപഞ്ചായത്ത്

സമഗ്ര മേഖലയിലെയും വികസനവും അഭിമാന പദ്ധതികളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിച്ച് താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് ഏവരെയും ആകര്‍ഷിച്ചു. വികസന തുടര്‍ച്ചയുടെ അഞ്ചുവര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം,കാര്‍ഷികം തുടങ്ങി സര്‍വ്വ മേഖലകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു.

2021 മുതല്‍ 2025 വരെ പഞ്ചായത്തില്‍ എം.എല്‍.എ ഫണ്ട് നാലു കോടി 63 ലക്ഷം രൂപ ചിലവഴിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി 95 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി വഴി മൂന്നു കോടി 65 ലക്ഷം രൂപയും വിനിയോഗിച്ചു. കൂടാതെ സര്‍ക്കാരിന്റെ മറ്റു ഫണ്ടുകള്‍ വഴി 152 കോടി 63 ലക്ഷം രൂപയും പഞ്ചായത്തിനായി വിനിയോഗിച്ചു.

വിദ്യാഭ്യാസ രംഗത്ത് പുതിയ ഉണര്‍വ് നല്‍കി 'അറിവകം' പദ്ധതി വഴി നാലാം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ നല്‍കി വരുന്നുണ്ട. വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ്, ശുചിത്വ പാര്‍ലമെന്റ്, ഗ്രീന്‍ ആര്‍മി എന്നിവയും രൂപീകരിച്ചു.

അംഗനവാടി വിദ്യാര്‍ഥികളുടെ സര്‍ഗ്ഗശേഷി ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഒരുക്കിയ 'അമ്പിളിവീട്' പദ്ധതി സംസ്ഥാനതലം വരെ അറിയപ്പെട്ടു. എല്‍.പി വിദ്യാര്‍ഥികളുടെ കായിക പാഠ്യ പദ്ധതിയായ 'ഓടിയും ചാടിയും' മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നു. പദ്ധതി വഴി നാലു ലക്ഷം രൂപയുടെ കളിയുപകരണങ്ങളാണ് വിവിധ സ്‌കൂളുകളിലായി കുട്ടികള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്.

ആരോഗ്യ മേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ  ചികിത്സാസമയം വൈകുന്നേരം വരെ ഉറപ്പുവരുത്തി. ഒരോ വാര്‍ഡിലും ജീവിതശൈലി ക്ലിനിക്കുകള്‍ ആരംഭിച്ചു. ആഴ്ചയില്‍ മൂന്നു ദിവസത്തെ ആയുര്‍വേദ ഫീല്‍ഡ് ക്ലിനിക്കുകള്‍ക്ക് രൂപം നല്‍കി. ഒരുകോടി  നാലുലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനോടകം ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്തത്.
 
28 കുട്ടികളുള്ള തച്ചപറമ്പിലെ ബഡ്സ് സ്‌കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. എല്ലാ വെള്ളിയാഴ്ചയും സിഡിഎംആര്‍പിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ക്ലിനിക്കും തെറാപ്പിയും നടന്നുവരുന്നു.

കാര്‍ഷിക മേഖലയില്‍ നേട്ടത്തിന്റെ കഥകളാണ് പഞ്ചായത്തിന് പറയാനുള്ളത്. സംസ്ഥാനത്തെ തന്നെ മികച്ച കൃഷിഭവന്‍ ആയി തെരഞ്ഞെടുത്തത് താനാളൂര്‍ കൃഷിഭവനെയാണ്. തേനീച്ച കൃഷി, വെറ്റില കൃഷി, പൂ കൃഷി, തണ്ണിമത്തന്‍, തുടങ്ങിയവയും വിപ്ലവകരമായി കൃഷി ചെയ്തു വിജയിപ്പിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനഫലമായി മാലിന്യരഹിത താനാളൂര്‍ യാഥാര്‍ത്ഥ്യമായി. ശുചിത്വ സംവിധാനങ്ങളിലും, വയോജന സൗഹൃദ പദ്ധതികളിലും, പാലിയേറ്റീവ് പരിചരണ രംഗത്തും നേട്ടം കൈവരിക്കാന്‍ സാധിച്ചു.

74 കോടി രൂപയുടെ സാമ്പത്തിക വിനിമയം നടത്തിയ താനാളൂര്‍ കുടുംബശ്രീക്ക് ഐ എസ് ഒ അംഗീകാരം ലഭിച്ചു. 3.5 കോടി രൂപ പഞ്ചായത്ത് ചെലവില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി വഴി 5500 കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ ലഭിച്ചു. ലൈഫ് ഭവന പദ്ധതി വഴി 414 പേര്‍ക്ക് ആനുകൂല്യം ലഭ്യമായി. അടിസ്ഥാന മേഖലയില്‍ മാത്രം 18.4 കോടി രൂപയുടെ വികസനമാണ് നടന്നത്. സ്‌കൂള്‍ കളിക്കളങ്ങള്‍ക്ക് പുറമേ ഇ.എം.എസ്, നായനാര്‍ സ്റ്റേഡിയങ്ങളും സാക്ഷാത്കരിക്കാനായി. കായിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓപ്പണ്‍ ജിമ്മും പ്രവര്‍ത്തനമാരംഭിച്ചു. 'കെ സ്മാര്‍ട്ട്' വഴി 28,445 ഫയലുകളും ഇതിനോടകം തീര്‍പ്പാക്കാന്‍ സാധിച്ചതും താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടത്തിലെ പൊന്‍തൂവലാണ്.

date