എൻ.സി.സി കേഡറ്റുകൾക്ക് ഉയർന്ന നിലവാരമുള്ള പരിശീലനം നൽകാൻ സംസ്ഥാന സർക്കാർ മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നു: മന്ത്രി ഡോ. ആർ. ബിന്ദു
എൻ.സി.സി കേഡറ്റുകൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം നൽകാൻ സംസ്ഥാന സർക്കാർ മികച്ച സൗകര്യങ്ങളാണ് ഉറപ്പാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. റിപ്പബ്ലിക് ദിന പരേഡ്, കർത്തവ്യപഥിലെ മാർച്ച്, പ്രധാനമന്ത്രിയുടെ റാലി എന്നിവയിൽ പങ്കെടുത്ത 172 എൻ.സി.സി കേഡറ്റുകളെയും കണ്ടിജന്റ് കമാൻഡറെയും ആദരിക്കാനായി പാങ്ങോട് മിലിറ്ററി സ്റ്റേഷൻ വളപ്പിലെ കരിയപ്പ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എൻ.സി.സി. കേഡറ്റുകൾക്ക് ട്രെയിനിങ് നൽകാനായി ഇടുക്കിയിൽ എയർസ്ട്രിപ് നിർമ്മിക്കാനായി സംസ്ഥാന സർക്കാർ 24.6 കോടി രൂപയാണ് ചിലവഴിച്ചത്. ഇവിടെ പ്രതിവർഷം ആയിരം എൻസിസി കേഡറ്റുകൾക്ക് ഫ്ലൈയിംഗ് പരിശീലനം നൽകാൻ സാധിക്കും. ഡ്രോൺ മാനേജ്‌മെന്റിൽ കേഡറ്റുകൾക്ക് പരിശീലനം ഉറപ്പാക്കാനായി ഒരു ഡ്രോൺ സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതിയും ഇവിടെ പുരോഗമിക്കുന്നു.
മലബാർ മേഖലയിൽ കേഡറ്റുകൾക്ക് മികച്ച പരിശീലനം ഉറപ്പാക്കാൻ ഒരേ സമയം 650 പേർക്ക് ട്രെയിനിങ് നല്കാൻ കഴിയും വിധം 20 കോടി രൂപയാണ് ട്രെയിനിങ് സെന്റർ നിർമ്മാണത്തിനായി നീക്കി വയ്ക്കുന്നത്. കാലിക്കറ്റ് സർവകലാശാല അനുവദിച്ച 4 ഏക്കർ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കും.
തിരുവനന്തപുരം കല്ലറയിൽ 8.55 ഏക്കർ ഭൂമിയാണ് മികച്ച നിലവാരമുള്ള ട്രെയിനിങ് സെന്റർ നിർമ്മിക്കാനായി അനുവദിച്ചത്. ഇതിൽ ആദ്യ ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ 6 കോടി രൂപയ്ക്കു പൂർത്തിയായി കഴിഞ്ഞു. ഇവിടെ ഒരു വലിയ പരേഡ് ഗ്രൗണ്ടും ഹെലിപാട് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടാകും. കേഡറ്റുകൾക്ക് ഇന്ത്യൻ നേവിയുടെ അക്വാട്ടിക്ക് പരിശീലനം സാധ്യമാക്കാൻ ബോട്ട് ഹൗസ് അടക്കമുള്ള ഒരു നേവൽ ട്രെയിനിങ് സെന്റർ 28.71 കോടി രൂപയ്ക്കാണ് സജ്ജമാക്കിയത്.
തിരുവനന്തപുരം വഴുതക്കാട് എൻസിസി ഹെഡ്ക്വാർട്ടേഴ്സിനായി 11.64 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതുകൂടാതെ എൻസിസി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് നിർമ്മിക്കാൻ 11.7 കോടി രൂപയാണ് സർക്കാർ നീക്കി വയ്ക്കുന്നത്.
ലഹരിക്കെതിരായ പോരാട്ടത്തിൽ നാഷണൽ സർവീസ് സ്‌കീമിനൊപ്പം ചേർന്ന് 'ആസാദ് സേന' രൂപീകരിച്ച എൻ.സി.സിയുടെ നടപടിയെ മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ മതേതരത്വവും വൈവിധ്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ എൻ.സി.സി നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സേവനതൽപരതയോടെ പ്രവർത്തിക്കാനും കേഡറ്റുകൾക്ക് കഴിയണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
2025-26 വർഷത്തെ മികച്ച പ്രകടനം കാഴ്ചവച്ച എൻ.സി.സി ഗ്രൂപ്പിനുള്ള മന്ത്രിയുടെ ബാനർ കൊല്ലം ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്‌സ് സ്വന്തമാക്കി. കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ലോകനാഥൻ മന്ത്രിയിൽ നിന്നും ബാനർ ഏറ്റുവാങ്ങി. ചടങ്ങിൽ മികച്ച രണ്ടാമത്തെ ഗ്രൂപ്പിനുള്ള അവാർഡും മികച്ച ഭരണനിർവഹണത്തിനുള്ള പുരസ്‌കാരവും കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആന്റണി ഗ്രോസി സ്വീകരിച്ചു.
സംസ്ഥാനത്തെ മികച്ച എൻ.സി.സി യൂണിറ്റായി മൂവാറ്റുപുഴ 18 കേരള ബറ്റാലിയനെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം എം.ജി കോളേജ് (സീനിയർ), തൃശ്ശൂർ സെന്റ് സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ് (ജൂനിയർ) എന്നിവർ മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങി.
കേരള കണ്ടിജന്റിനെ നയിച്ച കേണൽ ജയശങ്കർ ചൗധരിക്കും കേരളാ ബാൻഡ് ടീമിനെ നയിച്ച ക്യാപ്റ്റൻ പ്രജീഷ് സി മാത്യുവിനും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
ഡൽഹിയിൽ കേരളത്തിന്റെ യശസ്സുയർത്തിയ കേഡറ്റുകൾ മെഡലുകളുടെ തിളക്കവുമായാണ് മടങ്ങിയെത്തിയത്. സീനിയർ വിങ് കേഡറ്റ് കാദംബരി വിനോദ്, ഡ്രസ്സേജ് മത്സരത്തിൽ പങ്കെടുത്ത ആന്റോസ് ജോണി എന്നിവർ വെള്ളി മെഡലുകൾ കരസ്ഥമാക്കി. സീനിയർ വിങ് വിഭാഗത്തിൽ അഡ്രിൻ ക്ലാരിസ് വി., ടെന്റ് പെഗ്ഗിങ്ങിൽ ഇന്ദർ ജിത്ത് എന്നിവർ വെങ്കല മെഡലുകൾ നേടി. മികച്ച ബാൻഡ് ലീഡറായി അണ്ടർ ഓഫീസർ അശ്വിൻ സുബാഷ് തിരഞ്ഞെടുക്കപ്പെട്ടു.
എൻസിസി കേരള & ലക്ഷ്വദീപ് എഡിജി മേജർ ജനറൽ രമേഷ് ഷൺമുഖം, മറ്റ് ഉദ്യോഗസ്ഥർ, എൻസിസി കേഡറ്റുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 519/2026
- Log in to post comments