Skip to main content

കടുത്ത ചൂടും വിഷപ്പാമ്പുകളും: പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കടുത്ത ചൂടും ഉഷ്ണവും മൂലം മാളങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന വിഷപ്പാമ്പുകള്‍ വഴി ജനങ്ങള്‍ക്ക് ഭീതിയോ അപകടമോ ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാന്‍ കേരള വനംവകുപ്പിന്റെ സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്താകെ ആയിരത്തി ഇരുനൂറില്‍പരം അംഗീകൃത പാമ്പ് രക്ഷാപ്രവര്‍ത്തകര്‍ ഉണ്ട്. കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാല്‍ വനം വകുപ്പിന്റെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കണം. അവരുടെ സേവനം സൗജന്യമാണ്. ഇത് സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ സര്‍പ്പ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വഴിയോ ചെയ്യാം.

പാമ്പ് കടിയേറ്റാല്‍:

പാമ്പ് കടിയേല്‍ക്കുന്ന സാഹചര്യത്തില്‍ ഉടനടി ശരിയായ ചികിത്സ നല്‍കേണ്ടതുണ്ട്. ചികിത്സ വൈകുന്നതിന് ജീവന്റെ വില നല്‍കേണ്ടിവരാം. മാരകമായി പാമ്പ് കടിയേറ്റ ഒരാളെ സംബന്ധിച്ച് കടിയേറ്റ് രക്തത്തില്‍ കലര്‍ന്ന പാമ്പിന്‍ വിഷം നിര്‍വീര്യമാക്കാന്‍ അടിയന്തിരമായി നല്‍കുന്ന ആന്റിവെനത്തിന് മാത്രമേ കഴിയൂ. ഉടനടി ലഭിക്കുന്ന കൃത്യമായ ചികിത്സയിലൂടെ രോഗിക്ക് പൂര്‍ണ സുഖം പ്രാപിക്കാന്‍ കഴിയും. തെറ്റായ ചികിത്സയും, ഫലപ്രദമായ ചികിത്സ നല്‍കുന്നതില്‍ വരുത്തുന്ന കാലതാമസവുമാണ് യഥാര്‍ത്ഥത്തില്‍ മരണകാരണമാകുന്നത്.

പാമ്പ് കടിയേറ്റയാളെ ഒരു കാരണവശാലും അധൈര്യപ്പെടുത്തരുത്. അയാളെ ഓടിക്കുകയോ നടത്തുകയോ ആയാസകരമായ പ്രവൃത്തികള്‍ ചെയ്യിക്കുകയോ അരുത്.

കടിപ്പാടില്‍ മുറിവുണ്ടാക്കി രക്തമൊഴുക്കാന്‍ ശ്രമിച്ചാല്‍ ഞരമ്പ് മുറിഞ്ഞ് രക്തനഷ്ടമുണ്ടായി വലിയ സങ്കീര്‍ണതയുണ്ടാകും. കടിപ്പാടില്‍ നിന്ന് വിഷം വായകൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.

മുറിപ്പാട് സോപ്പുപയോഗിച്ച് കഴുകുന്നത് പോലും മസാജ് ഇഫക്ട് മൂലം വിഷം അതിവേഗം രക്തത്തില്‍ കലരുന്നതിന് കാരണമാകാം.

കടിപ്പാട് മുറുക്കിയോ അയച്ചോ കെട്ടുന്നത് ഒഴിവാക്കുക. പേശീ ചലനം പരമാവധി കുറയ്ക്കുന്നതിനായി ബാന്‍ഡേജ് ചുറ്റുന്നതില്‍ തെറ്റില്ല.

ലഭ്യമായ വാഹനത്തില്‍ എത്രയും വേഗം ആന്റിവെനം സ്റ്റോക്കും അതു നല്‍കുന്ന ഡോക്ടറും (രണ്ടും രോഗിയുടെ കൂടെയുള്ളവര്‍ വിളിച്ച് ഉറപ്പുവരുത്തുക, ഒരാശുപത്രിയില്‍ നിന്ന് അടുത്തയിടത്തേക്കു പോകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ വേണ്ടിയാണിത്) ഉള്ള ആശുപത്രിയിലെത്തിക്കുക. ഈ സൗകര്യങ്ങള്‍ ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് സര്‍പ്പ ആപ്പില്‍ ലഭ്യമാണ്.

കടിച്ച പാമ്പിനെ ജീവനോടെയോ തല്ലിക്കൊന്നോ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യമില്ല, അത് അപകടകരമാണ്. കൂടുതല്‍ പേര്‍ക്കു കടിയേല്‍ക്കാനും പാമ്പിനെ തെരഞ്ഞു സമയം നഷ്ടപ്പെടാനും ഇടയാകും. മൂര്‍ഖന്‍, ശംഖുവരയന്‍, ചേനത്തണ്ടന്‍, ചുരുട്ടമണ്ഡലി എന്നീ നാലിനങ്ങളുടെ കടിക്കെതിരെ ഒരേ ഒരു മരുന്ന് തന്നെയാണ് ഉപയോഗിക്കുക.

date