Skip to main content

മഴക്കാല മുന്നൊരുക്കം: കരുതാം കന്നുകാലികളെയും; ജാഗ്രത നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

കാലവര്‍ഷം ശക്തമാകുന്നതോടെ കന്നുകാലികളില്‍ വിവിധ തരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഈര്‍പ്പമുള്ള കാലാവസ്ഥയായതിനാല്‍ മുടന്തന്‍പനി, കുളമ്പുരോഗം, പൂപ്പല്‍വിഷബാധ, അകിടുവീക്കം, കരളടപ്പന്‍ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. പൂര്‍ണ്ണമായ ശുചിത്വം പാലിച്ചുകൊണ്ടുള്ള പരിചരണമാണ് മൃഗങ്ങള്‍ക്ക് അവശ്യം.

ചാണകക്കുഴി, മൂത്രച്ചാലുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ഏതു കാലാവസ്ഥയിലും ചാണകവും മൂത്രവും തൊഴുത്തിന് സമീപം കെട്ടിക്കിടക്കാതെ തത്സമയം മാറ്റണം. തൊഴുത്ത് കഴുകി വൃത്തിയാക്കാന്‍ ബ്ലീച്ചിംഗ് പൗഡര്‍, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്. തൊഴുത്തിന്റെ തറയില്‍ വെള്ളമോ പാലോ കെട്ടിക്കിടക്കാതെ എപ്പോഴും ഉണക്കി സൂക്ഷിക്കണം. കൂടാതെ തൊഴുത്തിന്റെ പരിസരങ്ങളില്‍ കൃത്യമായി കുമ്മായം വിതറുന്നത് രോഗാണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ തൊഴുത്തിലും പരിസരത്തും ഈച്ച, കൊതുക്, പട്ടുണ്ണി തുടങ്ങിയ പരാദങ്ങളുടെ ശല്യം വളരെ കൂടുതലായിരിക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി തൊഴുത്തില്‍ കര്‍പ്പൂരം, കുന്തിരിക്കം, ഉണങ്ങിയ തുമ്പ എന്നിവ പുകയ്ക്കുന്നത് ഫലപ്രദമായ മാര്‍ഗ്ഗമാണ്. കന്നുകാലികളിലെ ബാഹ്യ-ആന്തരിക പരാദങ്ങള്‍ക്കെതിരെ കൃത്യസമയത്ത് തന്നെ ആവശ്യമായ മരുന്നുകള്‍ നല്‍കണം. കാലിത്തീറ്റ, വൈക്കോല്‍ തുടങ്ങിയവ ഈര്‍പ്പം തട്ടാതെ ഉണങ്ങിയ സ്ഥലങ്ങളില്‍ വേണം സൂക്ഷിക്കാന്‍. കുടിവെള്ളത്തൊട്ടികള്‍ ആഴ്ചയിലൊരിക്കല്‍ നന്നായി കഴുകി വൃത്തിയാക്കി അതില്‍ പൂപ്പല്‍ പിടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

തൊഴുത്തിന് മുകളിലൂടെയോ അതിനോട് ചേര്‍ന്നോ ഇലക്ട്രിക് ലൈനുകള്‍ കടന്നുപോകുന്നുണ്ടെങ്കില്‍ കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണം. വൈദ്യുതി ആഘാതം, തീപ്പിടുത്തം, മിന്നല്‍ എന്നിവ നേരിടാനുള്ള സാധ്യതയുള്ളതിനാല്‍ ഇവ തമ്മില്‍ കൃത്യമായ സുരക്ഷിത അകലമുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴുത്തിലെ വയറിംഗ് കൃത്യമായി എര്‍ത്ത് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഇടിമിന്നലുള്ള സന്ദര്‍ഭങ്ങളില്‍ കന്നുകാലികളെ യാതൊരു കാരണവശാലും തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്.

വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍, അടിയന്തര സാഹചര്യമുണ്ടായാല്‍ മൃഗങ്ങളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ പറ്റിയ ഉയര്‍ന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടു വെക്കേണ്ടതാണ്.

date