Skip to main content

സുരക്ഷിത ജലയാത്ര: ബോട്ടുടമകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

മണ്‍സൂണ്‍/കാലാവസ്ഥ വ്യതിയാനങ്ങള്‍, റെഡ്-ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങള്‍, ജലാശയങ്ങളില്‍ ഒഴുക്ക് ശക്തമാകല്‍ എന്നിവ കണക്കിലെടുത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും സുരക്ഷിത ബോട്ട് സര്‍വീസ് ഒരുക്കാനും ബോട്ടുടമകള്‍ ശ്രദ്ധിക്കണമെന്ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫ് രജിസ്ട്രി ആന്‍ഡ് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ജലയാനങ്ങളുടെ പേരില്‍ കര്‍ശന നടപടിയെടുക്കും.

*മാര്‍ഗനിര്‍ദേശങ്ങള്‍*

* സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാധുവായ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, നിയമാനുസൃത രേഖകള്‍ എന്നിവയില്ലാതെയും ബോട്ടുകള്‍ സര്‍വീസ് നടത്തരുത്.

* എല്ലാ യാത്രക്കാരും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്ന് ബോട്ടുടമയും ജീവനക്കാരും ഉറപ്പുവരുത്തണം.

* മതിയായ യോഗ്യതയുള്ള ജീവനക്കാര്‍ മാത്രമേ ജലയാനം പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ.

* ഓരോ ജലയാനത്തിലും അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. അനുവദനീയമായ യാത്രക്കാരുടെ എണ്ണം സഞ്ചാരികള്‍ക്ക് കാണത്തക്കവിധം ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണം.

*ഓരോ യാത്രക്കും മുമ്പ് ജലവാഹനത്തിന്റെ സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ ഉറപ്പുവരുത്തണം. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.

* അനുവദിക്കപ്പെട്ട സോണില്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ.

* റെഡ്, ഓറഞ്ച് അലര്‍ട്ട് സമയത്തും ജലമൊഴുക്ക് ശക്തിപ്പെടുമ്പോഴും സര്‍വീസ് നിര്‍ത്തിവെക്കണം.

* മാലിന്യങ്ങള്‍ ജലാശയത്തിലേക്ക് വലിച്ചെറിയരുത്.

date