Skip to main content

സലിം കുമാറിന് പറവൂര്‍ ടൗണ്‍ ഹാളില്‍ അന്തിമോപചാരം അര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി വി.ഡി സതീശന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം 

 

സലിം കുമാര്‍ നമ്മളെയെല്ലാം വിട്ടുപോയി. ഏത് സംഘര്‍ഷഭരിതമായ സാഹചര്യത്തിലും ഏത് മലയാളിയെയും അവന്റെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കാന്‍ കഴിവുള്ള നര്‍മ്മബോധത്തിന് ഉടമയായിരുന്നു സലിം കുമാര്‍. മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ വീടുകളിലും ഗൃഹസദസ്സുകളിലും എപ്പോഴും അവരെ സന്തോഷനിര്‍ഭരമാക്കുന്ന ഒരു മുഖമായിരുന്നു സലിംകുമാര്‍. എന്നാല്‍ താനൊരു ഹാസ്യനടന്‍ മാത്രമല്ല, അതിനേക്കാള്‍ വലിയൊരു നടന്‍ കൂടിയാണ് എന്ന് അദ്ദേഹം 'ആദാമിന്റെ മകന്‍ അബു'വിലൂടെ തെളിയിച്ച് ദേശീയ അവാര്‍ഡ് നേടി നമ്മുടെയെല്ലാം അഭിമാനം ഉയര്‍ത്തിപ്പിടിച്ചു. മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖവും ഭാവവുമാണ്.

സാമൂഹ്യമാധ്യമങ്ങള്‍ വന്നതിനുശേഷം, സാമൂഹ്യമാധ്യമങ്ങളിലെ നിറംചാര്‍ത്തിയ തമാശകളുടെ  കൂടെയെല്ലാം സലിംകുമാറിന്റെ തമാശ കൂടി ചേര്‍ത്തിട്ടാണ് വരിക. കാരണം മലയാളിക്ക് ഹാസ്യം എന്ന് പറഞ്ഞാല്‍ അതിലൊരാള്‍, പഴയ തലമുറയിലെ അടൂര്‍ ഭാസിയെയും ബഹദൂറിനെയും പോലെ,  പുതിയ കാലത്ത് സലിംകുമാറാണ്.

വ്യക്തിപരമായ നഷ്ടം എന്ന് പറയുന്നത് എനിക്ക്  അക്ഷരാര്‍ത്ഥത്തില്‍ സഹോദരതുല്യനായ ഒരാളെയാണ്  നഷ്ടപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇവിടെ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന കാലം മുതല്‍, പറവൂരില്‍ വന്ന കാലം മുതല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടുള്ള വലിയ ആത്മബന്ധമുണ്ട്. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഷൂട്ടിങ് വരെ ക്യാന്‍സല്‍ ചെയ്ത് ഞാന്‍ നോമിനേഷന്‍ കൊടുക്കുന്ന അന്ന് മുതല്‍ ഞാന്‍ ജയിച്ചു എന്ന് പ്രഖ്യാപിക്കുന്നത് വരെ അദ്ദേഹം കൂടെയുണ്ടാകും. അതുകഴിഞ്ഞിട്ടേ പോകുകയുള്ളൂ എവിടെയും, പിന്നെ കാണില്ല. പിന്നെ ഞാന്‍ അങ്ങോട്ട് വിളിക്കണം, ഇങ്ങോട്ട് ഒരാവശ്യത്തിനും വരില്ല.

ഞാന്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും എന്റെ ഓഫീസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തിട്ടുള്ളത് സലിം കുമാറാണ്. എന്റെ അവകാശമാണെന്ന് പറയും. ഞാന്‍ പറയും ഞാന്‍ വേറെ ആരെയും വിളിക്കില്ല സലീമിനെ മാത്രമേ വിളിക്കുകയുള്ളൂവെന്ന്.  നല്ല ഉറച്ച രാഷ്ട്രീയബോധ്യം. ഏത് തിളച്ചു മറിഞ്ഞ കാലാവസ്ഥയിലും തന്റെ ഉറച്ച രാഷ്ട്രീയ ബോധ്യത്തിന് ഒട്ടും വെള്ളം ചേര്‍ക്കാത്ത ഒരാള്‍ കൂടിയാണ് എന്റെ സ്‌നേഹിതന്‍ എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. പഠിക്കുന്ന കാലം മുതല്‍ അവസാന ശ്വാസം പോകുന്നതുവരെ  ഉറച്ച രാഷ്ട്രീയബോധ്യത്തില്‍, ഉറച്ച കോണ്‍ഗ്രസ് ബോധ്യത്തില്‍ നിന്നു എന്നുള്ളതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ഏറ്റവും അവസാനം പങ്കെടുത്ത പരിപാടി ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം പറവൂരിലെ പൗരാവലി എനിക്ക് നല്‍കിയ സ്വീകരണമാണ്.  അതിനുമുമ്പ് ഞാന്‍ പങ്കെടുക്കുന്നത് കണ്‍വെന്‍ഷനിലും തിരഞ്ഞെടുപ്പ് കാലത്തെ മീറ്റിങ്ങുകളിലും  ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വന്നാല്‍ എന്റെ വീട്ടിലോ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലോ ഉണ്ടാകും. അത്രമാത്രം ഹൃദയബന്ധമാണ്.

ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു വിടവാങ്ങല്‍ ഉണ്ടാകും എന്ന് കരുതിയില്ല. ഇന്നലെ രാത്രിയാണ് വീണ്ടും കടുത്ത ഹൃദയാഘാതം ഉണ്ടായി അദ്ദേഹത്തിന്റെ വേര്‍പാടുണ്ടായത്. ഞാന്‍ കുടുംബത്തോടുള്ള ഔപചാരികമായ ദുഃഖം പ്രകടിപ്പിക്കുന്നില്ല, കാരണം ആ കുടുംബം എന്റെ കൂടെ കുടുംബമാണ്. ഞാനും കൂടിയാ കുടുംബത്തില്‍ ഉള്‍പ്പെട്ടതാണ്. അവരെയെല്ലാവരെയും ഞാന്‍ ചേര്‍ത്തുപിടിക്കും, ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചേര്‍ത്തുപിടിക്കും. എല്ലാവരുടേയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.

date