Skip to main content

കാഴ്ചപരിമിതർക്കായുള്ള സർക്കാർ സ്‌കൂളിനെ ഹൈടെക് ആക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 

കാഴ്ചപരിമിതർക്കായി വഴുതക്കാട് പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളിനെ ഹൈടെക് ആക്കുമെന്നു സഹകരണം - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതു സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കാഴ്ചപരിമിതർക്കായുള്ള സർക്കാർ സ്‌കൂളിന്റെയും കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ബ്രെയിൽ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.

സമൂഹത്തിൽ പ്രത്യേക പരിഗണന വേണ്ടവർക്കായി എല്ലാ മേഖലകളിലും നൂതന പദ്ധതികൾ നടപ്പാക്കുകയാണു സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതരുടെ സ്‌കൂളിൽ നിലവിൽ രണ്ടു സ്മാർട്ട് ക്ലാസ് മുറികളുണ്ട്. ഇതു വർധിപ്പിക്കും. ഇവിടുത്തെ വിദ്യാർഥികൾക്കായി കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ വിനോദയാത്ര ഒരുക്കും. ഇത് എല്ലാ വർഷവും നടത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ തയാറാക്കിയ ബ്രയിൽ ലിപിയിലുള്ള പുതുവത്സര ആശംസാ കാർഡിന്റെയും കലണ്ടറിന്റെയും പ്രകാശനം മന്ത്രി നിർവഹിച്ചു. സംസ്ഥാന പുരസ്‌കാരം നേടിയ കാഴ്ചപരിമിതരെ ചടങ്ങിൽ ആദരിച്ചു.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.എഫ്.ബി. ജനറൽ സെക്രട്ടറി അഡ്വ. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. സജീവൻ, ജില്ലാ പ്രസിഡന്റ് എസ്. ബൈജു, ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഹരികുമാർ, സ്‌കൂൾ പ്രഥമാധ്യാപകൻ കെ.എം. അബ്ദുൾ ഹക്കിം എന്നിവർ പ്രസംഗിച്ചു.
       (പി.ആർ.പി. 13/2019)

 

date