അദാലത്തിൽ ഏഴു പരാതികൾ തീർപ്പാക്കി മാനസികാരോഗ്യത്തിന്റെ കുറവ് കുടുംബ ബന്ധങ്ങളെ ബാധിക്കുന്നു- വനിതാ കമ്മീഷൻ
മാനസികാരോഗ്യത്തിന്റെ കുറവ് കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതിൽ പ്രധാന കാരണമാകുന്നുണ്ടെന്നും വനിതാ കമ്മിഷനു മുന്നിൽ ഇത്തരം പരാതികൾ ഏറിവരുന്നതായും കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കോട്ടയം ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം. മക്കളും പങ്കാളികളും അവഗണിച്ചെന്നും ഉപദ്രവിച്ചെന്നുമുള്ള പരാതികളിൽ ചിലത് ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകുന്നവയാണെന്ന് മനസിലാകുന്നു. ഇതുപോലുള്ള പരാതികൾ അവാസ്തവമാണെന്ന് എതിർകക്ഷികൾ തെളിവുസഹിതം സ്ഥാപിക്കുന്നുമുണ്ട്. ബോധവത്കരണമാണ് ഈ സാഹചര്യത്തിനുള്ള പ്രതിവിധി. വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ ഈ വർഷം സംഘടിപ്പിക്കുന്ന സെമിനാറുകളുടെ മുഖ്യചർച്ചാവിഷയം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടാണ്. ജില്ലാതലത്തിലും പ്രാദേശികതലത്തിലും സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. അമിത മദ്യാസക്തിയും വിവേഹതരബന്ധങ്ങളും സംബന്ധിച്ച പരാതികളും വർധിച്ചുവരുന്നതായും അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. ഇന്നലെ പരിഗണിച്ച 41 കേസുകളിൽ ഏഴെണ്ണം തീർപ്പാക്കി. 29 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയ നാലു പരാതികൾ സ്വീകരിച്ചു. ഒരെണ്ണത്തിൽ കമ്മിഷർ റിപ്പോർട്ട് തേടി. കൗൺസിലറായ ജിറ്റി ജോർജ്, സി.ഐ. ജോസ് കുര്യൻ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.
- Log in to post comments