Skip to main content

സ്ഥലം ലഭ്യമാക്കിയാല്‍ പിരായിരിയില്‍ പുതിയ ആശുപത്രി കെട്ടിടം നിര്‍മിക്കും: മന്ത്രി കെ മുരളീധരന്‍

പിരായിരിയില്‍ സ്ഥലം ലഭ്യമാക്കിയാല്‍ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രി കെട്ടിടം സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. പിരായിരിയിലെ ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച മന്ത്രി, അലോപതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വിപുലമായി സൗകര്യങ്ങള്‍ ആവശ്യമാണെന്ന് വിലയിരുത്തി. സംവിധാനങ്ങള്‍ വികസിക്കുന്നതിന് അനുസൃതമായി ജീവനക്കാരുടെ വിന്യാസത്തിലും മാറ്റം വരുത്തും. ഐ.പി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ സാധിക്കും. ജില്ലാ ആശുപത്രിയിലെ ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ നടപടി സ്വീകരിക്കും. നബാര്‍ഡിന്റെയും ഇന്‍കെല്ലിന്റെയും കെട്ടിടനിര്‍മാണം പൂര്‍ത്തിയായാല്‍ ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മികച്ച അന്തരീക്ഷം ഒരുക്കുന്നതിന് വിവിധയിടങ്ങളില്‍ നിന്നും നീക്കിയ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ആധുനിക സംവിധാനങ്ങള്‍ നിലവില്‍ ഉള്ളതിനാല്‍ സംസ്‌കരണ പ്ലാന്റുകള്‍ ആരംഭിക്കുന്നതില്‍ ആശങ്കയുടെ ആവശ്യമില്ല. കുടുംബശ്രീ, ഹരിതകര്‍മസേന, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയ കൂട്ടായ്മയുടെ സഹകരണത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു.

പിരായിരി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് സമീപം നടന്ന പരിപാടിയില്‍ രമേഷ് പിഷാരടി എം.എല്‍.എ അധ്യക്ഷനായി. പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഇസ്മയില്‍, വൈസ് പ്രസിഡന്റ് സഫിയ, മെമ്പര്‍മാരായ പി. നന്ദബാലന്‍, ഇബ്രാഹിം, സന്ദീപ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ ബിന്ദു തോമസ്, ആയുര്‍വേദം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി, പഞ്ചായത്ത് സെക്രട്ടറി സി വി ബാബുലേയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date