Skip to main content

പദ്ധതികൾ അർഹരിലേക്ക് കൃത്യതയോടെ എത്തിക്കും- മന്ത്രി കെ. എ. തുളസി നബാർഡ് അതിരപ്പിള്ളി മറ്റത്തൂർ ട്രൈബ്സ് പദ്ധതി ഉദ്ഘാടനം ചെയ്തു

സമൂഹത്തിന്റെ വിവിധ തട്ടുകളിലേക്ക് സർക്കാർ നീക്കിവയ്ക്കുന്ന കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ അർഹരായ എല്ലാ ഗുണഭോക്താക്കളിലേക്കും പൂർണ്ണമായ തോതിൽ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി പറഞ്ഞു. നബാർഡ് അതിരപ്പിള്ളി മറ്റത്തൂർ ട്രൈബ്സ് പദ്ധതിയുടെ ഉദ്ഘാടനം വാച്ചുമരം കമ്മ്യൂണിറ്റി ഹാളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതികളുടെ പ്രഖ്യാപനത്തിലും ഉദ്ഘാടനത്തിലും ഒതുങ്ങാതെ, നിരന്തരമായ വിലയിരുത്തലുകളിലൂടെയും അവലോകനങ്ങളിലൂടെയും അവ വിജയകരമായി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യത്തോടെയാണ് ഈ സർക്കാർ ??അധികാരത്തിലേറിയത്. വികസന പ്രക്രിയയിൽ എവിടെയെങ്കിലും ഉണ്ടാകാനിടയുള്ള ചെറിയ തടസ്സങ്ങൾ പോലും പരിഹരിച്ച്, എല്ലാ കണ്ണികളെയും ദൃഢമായി പരസ്പരം കോർത്തിണക്കി പദ്ധതികൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നത് നമ്മുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.  പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്ന വനിതകളുടെ സാമ്പത്തിക സുരക്ഷിതത്വവും സ്വാശ്രയത്വവും ഉറപ്പാക്കുന്നതിനായി സർക്കാർ ഒരു ബൃഹത്തായ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിൽപ്പെടുന്ന വനിതകൾക്ക് ഉൾപ്പെടെ ഇതിന്റെ പ്രയോജനം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ലഭ്യമായിത്തുടങ്ങും. സമൂഹത്തിൽ സമഭാവനയോടെയും ആത്മാഭിമാനത്തോടെയും മുന്നോട്ട് പോകാൻ സാമ്പത്തിക ഭദ്രത അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.  ഇതിൽ പങ്കാളികളാകുന്ന വനിതകൾക്ക് ആവശ്യമായ പരിശീലനവും മികച്ച ബോധവൽക്കരണവും വകുപ്പ് നൽകും. വനിതകളിലൂടെ അവരുടെ കുടുംബങ്ങളിലേക്ക് കൂടി ഈ സാമ്പത്തിക സുരക്ഷിതത്വം എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

  ചാലക്കുടി മണ്ഡലത്തിലെ വിവിധ ഊരുകളിലെ ഭവനനിർമ്മാണം, റോഡ് നിർമ്മാണം തുടങ്ങിയ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിതലത്തിൽ വകുപ്പ് മുൻകൈയെടുത്ത് അടിയന്തരമായി ചർച്ചകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ക്രിയാത്മകമായ ചർച്ചകളിലൂടെ നിലവിലെ പ്രശ്നങ്ങളെല്ലാം മറികടക്കാനും ഊരുകളുടെ വികസനത്തിന് വലിയൊരു മുതൽക്കൂട്ടാകാനും സാധിക്കുമെന്നാണ് പ്രതീക്ഷ. വീട്, റോഡ്, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവയെല്ലാം കൃത്യസമയത്ത് ഗുണഭോക്താക്കൾക്ക് ഉറപ്പാക്കും. സർക്കാരിന്റെ ഇത്തരം ക്ഷേമപദ്ധതികൾ താഴേത്തട്ടിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിന് എസ്.സി, എസ്.ടി പ്രൊമോട്ടർമാരുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. പദ്ധതികളുടെ വിവരങ്ങൾ വീടുകളിലേക്കും ഊരുകളിലേക്കും കൃത്യമായി എത്തണമെങ്കിൽ ആളുകളുമായി നിരന്തരമായ സംവാദം ആവശ്യമാണ്.

 വിദ്യാർത്ഥികളുടെ പഠനസഹായ കുടിശ്ശികകൾ വരും ഓഗസ്റ്റ്-സെപ്തംബർ മാസങ്ങൾക്കുള്ളിൽ അടിയന്തരമായി കൊടുത്തുതീർക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ അത് ജനങ്ങൾക്ക് ആവശ്യമുള്ള സമയത്ത് തന്നെ നൽകണം എന്ന സർക്കാരിന്റെ നയം വകുപ്പ് കൃത്യമായി നിറവേറ്റും.

വനവിഭവ ശേഖരണ വണ്ടിയുടെ ഫ്ലാഗ് ഓഫും മന്ത്രി കെ. എ. തുളസി നിർവ്വഹിച്ചു.  സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷനായി. കേരള നബാർഡ് ജനറൽ മാനേജർ ജ്യോതിസ് ജഗനാഥ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, ജില്ലാ പഞ്ചായത്തംഗം ഡാർലി പോൾസൺ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. സതീഷ്കുമാർ,  ഗ്രാമപഞ്ചായത്തംഗം സരിത ഉണ്ണികൃഷ്ണൻ, നബാർഡ് ഡി.ജി.എം സെബിൻ ആന്റണി, സി.ആർ.ഡി. ഡയറക്ടർ ഡോ. സി. ശശികുമാർ, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീദേവി മധുസൂദനൻ, ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ സിന്ധു ആർ, പി.ടി.ഡി.സി. പ്രസിഡന്റ് ചന്ദ്രൻ പോത്തുപ്പാറ, വാച്ചുമരം ഉന്നതി ഊരുമൂപ്പൻ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

date