Skip to main content

ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; ഫയലുകൾ വേഗത്തിൽ തീർപ്പാക്കണം: റവന്യൂ മന്ത്രി എ.പി അനിൽകുമാർ


ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, അവർ ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനും ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് റവന്യൂ മന്ത്രി എ. പി. അനിൽകുമാർ. റവന്യൂ വകുപ്പ് മന്ത്രിതല ജില്ലാ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഭൂമി തരംമാറ്റ നടപടികൾ വേഗത്തിൽ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ജില്ലാതല യോഗങ്ങൾ ചേരുന്നത്. ഏറ്റവും കൂടുതൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ വകുപ്പാണ് റവന്യൂ. ഒരു വർഷത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നതോടൊപ്പം തന്നെ, അവ തീർപ്പാക്കുന്നതിലും റവന്യൂ വകുപ്പാണ് മുന്നിൽ.  ഫയലുകൾ പരമാവധി വേഗത്തിലും സുതാര്യമായും തീർപ്പ് കൽപ്പിക്കേണ്ടത് അനിവാര്യമാണ്.  ജനങ്ങൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. അതിനാൽ വില്ലേജ്-താലൂക്ക് ഓഫീസുകളിൽ അവർ പലവട്ടം നടക്കേണ്ടി വരുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

 

​എല്ലാ അപേക്ഷകളിലും അനുകൂലമായ തീർപ്പുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും, ഓഫീസുകളിലെത്തുന്ന ജനങ്ങളെ ക്ഷമയോടെ കേൾക്കാനും അവരെ സമാശ്വസിപ്പിക്കാനുമുള്ള സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകണം. ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് രാജ്യം മാറുന്നതിനനുസരിച്ച് ഉദ്യോഗസ്ഥരുടെ പ്രവർത്തനശൈലിയിലും മാറ്റം വരണം.

സംസ്ഥാനത്തെ 14 ജില്ലകളിലും ഇത്തരം അവലോകന യോഗങ്ങൾ നടക്കുന്നുണ്ട്. ഇതിൽ അഞ്ചാമത്തെ ജില്ലയാണ് എറണാകുളം. 14 ജില്ലകളിലെയും യോഗങ്ങൾ പൂർത്തിയായ ശേഷം ഉദ്യോഗസ്ഥർ മുന്നോട്ടുവെക്കുന്ന പ്രായോഗിക നിർദ്ദേശങ്ങളും നിയമ ഭേദഗതികളും പരിശോധിച്ച് ആവശ്യമായ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. 

 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ എച്ച് ദിനേശൻ, ഡയറക്ടർ ഓഫ് സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ജെ ഒ അരുൺ, ജില്ലാ കളക്ടർ ജി പ്രിയങ്ക,  സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, അസിസ്റ്റൻ്റ് കളക്ടർ ഹൃത്വിക് രഞ്ജൻ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date