Skip to main content

30 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജില്ലാതല ഉദ്ഘാടനം രാജൻ ജെ. പല്ലൻ എം.എൽ.എ നിർവ്വഹിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ 'തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026' (ബി.ആർ-111) ടിക്കറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും പ്രകാശനവും രാജൻ ജെ. പല്ലൻ എം.എൽ.എ നിർവ്വഹിച്ചു. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനത്തുക.

ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്താതെ തന്നെ ഒന്നാം സമ്മാനത്തുക ഉയർത്തിയ സംസ്ഥാന സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്ന് എം.എൽ.എ പറഞ്ഞു.കേവലം ഒരു ഭാഗ്യാന്വേഷണത്തിനപ്പുറം ലോട്ടറി ടിക്കറ്റ് എടുക്കുന്നതിലൂടെ ജീവകാരുണ്യപ്രവർത്തനത്തിന് കൂടി നാം പങ്കാളിയാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളക്ടറേറ്റിലെ അനക്‌സ് ഹാളിൽ നടന്ന പരിപാടിയിൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷയായി. ആദ്യ ടിക്കറ്റ് വിൽപന ലോട്ടറി ഏജന്റ് എ. ആർ. ലക്ഷ്മണന് നൽകി മേയർ നിർവ്വഹിച്ചു.

'വിശ്വസ്തം, സുതാര്യം, ജനകീയം' എന്ന മുദ്രാവാക്യമുയർത്തുന്ന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ ഓണം ബമ്പർ ടിക്കറ്റ് വില 500 രൂപയാണ്. 30 കോടി രൂപ സമ്മാനത്തുകകളുള്ള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്  സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും.

ജില്ലാ ഭാഗ്യക്കുറി ഓഫീസർ സിനി പി. ഇലഞ്ഞിക്കൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണിക്കൃഷ്ണൻ, അസിസ്റ്റൻ്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ  പി.എം. സ്‌മിത, ലോട്ടറി ഏജന്റ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date