35 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ; ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ
#ഉദ്ഘാടനത്തിന് കുഞ്ചാക്കോ ബോബനും സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതിയും വിശിഷ്ടാതിഥികൾ #
ജില്ലയിലെ 35 വേദികളിലായി മൂവായിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ഈ വർഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ വിപുലമായി സംഘടിപ്പിക്കുമെന്ന് മസ്‌കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ ടൂറിസം സാംസ്‌കാരികം സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാരസാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണ ഓണം വാരാഘോഷം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
340ലധികം കലാവിരുന്നുകളാണ് ഏഴു ദിവസങ്ങളിലായി ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്നത്. ആഗസ്റ്റ് 24ന് വൈകിട്ട് 6.30 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയാകും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകുന്നേരം 5.30 മുതൽ 6.30 വരെ ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടിയും നിശാഗന്ധിയിൽ അരങ്ങേറും. ആഗസ്റ്റ് 30ന് നടക്കുന്ന സമാപന സമ്മേളനത്തിലും സാംസ്‌കാരിക ഘോഷയാത്രയിലും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഗവർണറും മുഖ്യമന്ത്രിയും ചടങ്ങിൽ സന്നിഹിതരായിരിക്കും.
ആഗസ്റ്റ് 21ന് ട്രേഡ് ഫെയർ ഉദ്ഘാടനം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ അധ്യക്ഷതയിൽ നടക്കും.അതേദിവസം കോവളത്തു നിന്ന് ആരംഭിക്കുന്ന പതാക ഘോഷയാത്ര ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും പര്യടനത്തിന് ശേഷം 23ന് കനകക്കുന്നിൽ സമാപിക്കുകയും ഓണപ്പതാക ഉയർത്തുകയും ചെയ്യും. പതിവ് വേദികൾക്ക് പുറമെ ഇത്തവണ കോവളത്ത് പുതിയ വേദിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് 23ന് ഭാരത് ഭവനിൽ തിരുവാതിര മത്സരവും കനകക്കുന്നിൽ ഫുഡ് ഫെസ്റ്റിവലും ആരംഭിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ആഗസ്റ്റ് 24ന് ജവഹർ ബാലഭവനിൽ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പ്രത്യേകം അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കും.
കനകക്കുന്നിനെ ബിസിനസ്, ഫ്യൂച്ചർ, ആർട്ട് ആൻഡ് കൾച്ചർ, ഫുഡ് എന്നിങ്ങനെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. തോൽപാവക്കൂത്ത്, കഥകളി ചമയം, ചെണ്ടമേളം എന്നിവ നേരിട്ട് അനുഭവിക്കാനുള്ള ലൈവ് സെഷനുകളും ഇന്ററാക്ടീവ് വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയും ദീപാലങ്കാരം ഒരുക്കും.
വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, ഉണ്ണിമേനോൻ, നിത്യ മാമൻ, മധു ബാലകൃഷ്ണൻ, അരവിന്ദ് വേണുഗോപാൽ, അഭയ ഹിരൺമയി തുടങ്ങിയ പ്രമുഖ താരങ്ങൾ ഏഴു ദിവസങ്ങളിലായി അണിനിരക്കും. 14 മാധ്യമ സ്ഥാപനങ്ങൾ സർക്കാരുമായി സഹകരിച്ച് വിവിധ സ്റ്റേജുകളിൽ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ തനത് കലാപൈതൃകത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 7 മണി വരെ നാടൻ കലാരൂപങ്ങൾ നിശാഗന്ധിയിൽ അരങ്ങേറും. വാരാഘോഷത്തിനെത്തുന്ന വിദേശവിനോദസഞ്ചാരികൾക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും നിശാഗന്ധിയിൽ പ്രത്യേക ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കും.
പോലീസ് വകുപ്പിന്റെ 'ഓപ്പറേഷൻ തൂഫാൻ', കെ 9 സ്‌ക്വാഡ്, സൈബർ ബോധവൽക്കരണം, വനിതാ സെൽഫ് ഡിഫൻസ് ലൈവ് പ്രദർശനം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
ഹരിതചട്ടം പാലിക്കുന്നതിനായി ശുചിത്വ മിഷനുമായി സഹകരിച്ച് 'ഇത്തവണ പൂർണമായും ഹരിത ഓണം' എന്ന ആശയത്തിലൂന്നിയാകും ഓണം ആഘോഷിക്കുന്നത്.
ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, വകുപ്പ് ഡയറക്ടർ അഞ്ജന എം, കെ റ്റി ഡി സി എം ഡി ഹർഷിൽ ആർ മീണ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
- Log in to post comments