ആശാഭവൻ താമസക്കാർക്ക് മാനസിക -സാമൂഹിക പിന്തുണ ഉറപ്പാക്കും: മന്ത്രി വി ഇ അബ്ദുൽ ഗഫൂർ
ഓണാഘോഷവും നവസ്പർശം പദ്ധതിയും ഉദ്ഘാടനം ചെയ്തു
ആശാഭവനിലെ താമസക്കാർക്ക് ആവശ്യമായ മാനസിക-സാമൂഹിക പരിചരണവും പിന്തുണയും നൽകുന്നതിനൊപ്പം തൊഴിൽപരമായ ഇടപെടലുകൾക്കും അവസരം ഒരുക്കുമെന്ന് ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ആശാഭവനിൽ (മെൻ) ഓണാഘോഷവും നവസ്പർശം പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയരായും ബന്ധുക്കളുടെ സംരക്ഷണം ലഭിക്കാതെയും കഴിയുന്ന പ്രായമായ വ്യക്തികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
നവസ്പർശം പദ്ധതിയുടെ ഭാഗമായി താമസക്കാർക്ക് ഡിറ്റർജന്റ് നിർമാണത്തിൽ പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഡിറ്റർജന്റ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യ വിൽപ്പനയും മന്ത്രി നിർവഹിച്ചു. തൃക്കാക്കര എം.എൽ.എ ഉമ തോമസ് ഓണക്കോടി വിതരണം ചെയ്തു. ഭിന്നശേഷി, പുനരധിവാസ മേഖലകളിൽ വൈദഗ്ധ്യമുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ നേതൃത്വത്തിലാണ് നൈപുണ്യവികസന പദ്ധതിക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകിയത്.
ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ, തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളംപള്ളി, വാർഡ് കൗൺസിലർ എം. കെ. ദേവയാനി, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ അസോസിയേറ്റ് പ്രൊഫസറും നവസ്പർശം പദ്ധതി കോർഡിനേറ്ററുമായ ഡോ. കെ. ആർ. അനീഷ്, എറണാകുളം സർക്കാർ പ്രസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ആർ.രശ്മി, നിറ്റാജലാറ്റിൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പ്രവീൺ വെങ്കടരമണൻ, മെഡിക്കൽ ഓഫീസർ ഡോ. ഗോപിക പ്രേം, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ. ജോർജ് ജോഷുവ, സദർലാൻഡ് കമ്പനിയിലെ അക്കൗണ്ട്സ് ഓഫീസർ ഹരിദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി, സ്ഥാപന സൂപ്രണ്ട് ഷെനോല ക്ലമന്റ് എന്നിവർ പങ്കെടുത്തു.
സ്ഥാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ പ്രഥമ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച ഇ. വി. ലതയെ ചടങ്ങിൽ ആദരിച്ചു.
- Log in to post comments