Skip to main content

കാഞ്ഞങ്ങാട് നഗരസഭയിലെ 151 കുടുംബങ്ങള്‍ക്ക് ഇത് സ്വപ്നസാക്ഷാത്കാരം;  താക്കോല്‍ദാനം ഈ മാസം 22ന്

കാഞ്ഞങ്ങാട് നഗരസഭയിലെ 151 കുടുംബങ്ങള്‍ക്ക് ഇത് സ്വപ്നസാക്ഷാത്കാരം. ദുരിതപൂര്‍ണമായ ജീവിത സാഹചര്യത്തില്‍ നിന്നും പൊളിഞ്ഞുവീഴാറായ കുടില്‍ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്  ഈ 151 കുടുംബങ്ങള്‍. ലൈഫ് മിഷന്‍ വഴി പൂര്‍ത്തീയാക്കിയ വീടുകളുടെ താക്കോല്‍ ഈ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറും. പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതി പ്രകാരം 1022 കുടുംബങ്ങളെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ 151 വീടുകളുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുകയാണ്. മറ്റുള്ളവയുടെ പണി നടന്നു വരുകയാണ്.

 ഭൂമിയുണ്ടായിട്ടും വീടു വയ്ക്കാന്‍ കഴിയാത്തവര്‍, സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ വീടില്ലാത്തവര്‍ എന്നിവരെ കണ്ടെത്തി ഇവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് അര്‍ഹരായവരെ കണ്ടെത്തിയാണ് ലൈഫ് പദ്ധതി പ്രകാരം നഗരസഭ വീടുപണിതു നല്‍കുന്നത്. ഇതുവഴി 1022 പേരെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. നാലു ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിച്ച് കിട്ടുന്ന തുക. ഇതില്‍ രണ്ടു ലക്ഷം രൂപ നഗരസഭയുടെ  വിഹിതവും 50,000രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതും 1,50000 രൂപ കേന്ദ്രസര്‍ക്കാറുമാണ് നല്‍കുന്നത്.

 കാഞ്ഞങ്ങാട് നഗരസഭയുടെ പരിധിയില്‍ വരുന്ന പട്ടികജാതി-പട്ടിക വിഭാഗത്തില്‍പ്പെട്ട 41 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീടുലഭിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചു വീടുകളുടെ താക്കോല്‍ ദാനവും 22ന് നടക്കും. കൂടാതെ ലൈഫ് പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ വീട് അനുവദിച്ച് കിട്ടിയത് 35ാം വാര്‍ഡായ കല്ലൂരാവിയിലും 24 ാം വാര്‍ഡായ പുതുക്കൈയിലുമാണ്. കല്ലൂരാവിയില്‍ 9 വീടുകളും പുതുക്കൈയില്‍ 8 വീടുകളുമാണ് അനുവദിച്ച് കിട്ടിയിട്ടുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പലരും. സംസ്ഥാന മന്ത്രി സഭ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ മാസം 22ന് മറ്റു പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം തന്നെ ലൈഫ് പദ്ധതി വഴി പൂര്‍ത്തിയാക്കിയ 151 വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിക്കുന്നത്. 

date