Skip to main content

ജില്ലാപഞ്ചായത്ത്‌ ബജറ്റ്‌ കൃഷിക്കും വനിതാശാക്തീകരണത്തിനും  പട്ടികജാതി-വര്‍ഗ്ഗ ക്ഷേമത്തിനും ഊന്നല്‍

കാര്‍ഷിക മേഖലയ്‌ക്കും വനിതാശാക്തീകരണത്തിനും പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനും സാമൂഹ്യസുരക്ഷയ്‌ക്കും ഊന്നല്‍ നല്‍കി 2019-20 ലെ ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്‍. കെ. ഉദയപ്രകാശന്‍ അവതരിപ്പിച്ചു. പ്രളയാനന്തരം ജില്ലയ്‌ക്ക്‌ ഒട്ടേറെ ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ അവതരിപ്പിച്ച ബജറ്റില്‍ 122 കോടി 52 ലക്ഷത്തി 53 ആയിരത്തി 867 രൂപ വരവും 122 കോടി 16 ലക്ഷത്തി 74 ആയിരത്തി 643 രൂപ ചെലവും 35 ലക്ഷത്തി 79 ആയിരത്തി 224 രൂപ മിച്ചവുമുണ്ട്‌. 16 കോടിയില്‍ പരം രൂപയാണ്‌ കാര്‍ഷിക മേഖലയ്‌ക്ക്‌ വകയിരുത്തിയിട്ടുള്ളത്‌. കോള്‍ മേഖലയുടെ വികസനത്തിന്‌ 5 കോടി രൂപയും പ്രളയത്തില്‍ നശിച്ച മോട്ടോര്‍ പമ്പ്‌സെറ്റുകളുടെ പുന: സ്ഥാപനത്തിനു വേണ്ടി 1 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്‌. പാടശേഖരങ്ങളില്‍ വെര്‍ട്ടിക്കിള്‍ പമ്പ്‌ സെറ്റുകള്‍ സ്ഥാപിക്കുന്നതിന്‌ 50 ലക്ഷം രൂപ, നെല്‍ കൂലി ചെലവിലേക്ക്‌ 60 ലക്ഷം രൂപ, കോള്‍ ബണ്ട്‌ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങക്കുമായി ഒന്നേമുക്കാല്‍ കോടി രൂപ, പൊതുകുളം, ജലാശയം എന്നിവയുടെ സംരക്ഷണം, പുനരുദ്ധാരണം എന്നിവയ്‌ക്ക്‌ 75 ലക്ഷം രൂപ, തടയണ പുനര്‍ നിര്‍മാണത്തിന്‌ 1.63 കോടി രൂപ, ചെറുകിട ജലസേചന പദ്ധതികള്‍ക്ക്‌ 80 ലക്ഷം രൂപ, മഴ വെള്ളസംഭരണത്തിന്‌ വിവിധ പദ്ധതികള്‍ക്ക്‌ 80 ലക്ഷം രൂപഎന്നിവയും വകയിരുത്തിയിട്ടുണ്ട്‌. ജില്ലയില്‍ ജലരക്ഷ-ജീവരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 60 കുളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രണ്ട്‌ കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌.

വനിതാശാക്തീകരണ പദ്ധതികളുടെ ഭാഗമായി കുടുംബശ്രീ സിമന്റ്‌ ബ്രിക്‌സ്‌ യൂണിറ്റുകള്‍ക്ക്‌ 30 ലക്ഷം രൂപ, കുടുംബശ്രീ സംരംഭകരുടെ വിപണന കേന്ദ്രങ്ങള്‍ക്ക്‌ 45 ലക്ഷം രൂപ, കുടുംബശ്രീ ശ്രീമിത്ര സംരംഭത്തിന്‌ 35 ലക്ഷം രൂപ, മാതൃകാ കുടുംബശ്രീ റിസോഴ്‌സ്‌ സെന്ററിന്‌ 25 ലക്ഷം രൂപ, കുടുംബശ്രീ തിയറ്റര്‍ ഗ്രൂപ്പിന്‌ 15 ലക്ഷം രൂപ, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ കൗണ്‍സിലിങ്ങിനായി 10 ലക്ഷം രൂപ എന്നിവയ വകയിരുത്തി. ചെറുതുരുത്തിയില്‍ ആരംഭിക്കുന്ന കുടുംബശ്രീയുടെ ഷീ ലോഡ്‌ജിന്‌ ഒന്നര കോടി രൂപ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ദാരിദ്ര്യ ലഘൂകരണ പദ്ധതിയില്‍ കോട്ടണ്‍ ബെഡ്‌ നിര്‍മാണം, വിപണനം, റെഡിമെയ്‌ഡ്‌ വസ്‌ത്രനിര്‍മാണ യൂണിറ്റ്‌ എന്നിവയ്‌ക്ക്‌ 20 ലക്ഷം രൂപ മാറ്റിവെച്ചു. മിതമായ നിരക്കില്‍ ഇറച്ചിക്കോഴി ലഭ്യമാക്കുന്ന കൈരളി ചിക്കന്‍ പദ്ധതിക്ക്‌ 25 ലക്ഷം രൂപയും വകയിരുത്തി. 

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 75 ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്‌. പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിനായി 6 കോടി രൂപ, കോളനികളിലെ കുടിവെള്ള പദ്ധതികള്‍ക്ക്‌ ഒന്നേമുക്കാല്‍ കോടി രൂപ, തൊഴില്‍ പരിശീലനത്തിന്‌ 20 ലക്ഷം, പട്ടികജാതി വയോജന ക്ഷേമത്തിനായി 67 ലക്ഷം രൂപ മാറ്റിവെച്ചു. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനമുറി ഒരുക്കുന്നതിന്‌ 30 ലക്ഷം രൂപ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ 30 ലക്ഷം രൂപ, കോളനികളില്‍ വായനശാല, റീഡിങ്‌ റൂം എന്നിവയ്‌ക്ക്‌ 10 ലക്ഷം രൂപ, ശ്‌മശാന നിര്‍മാണം, പുനരുദ്ധാരണം എന്നിവയ്‌ക്ക്‌ 15 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്‌. പട്ടികജാതിക്കാരുടെ താമസ സ്ഥലത്തേക്കുള്ള റോഡ്‌ നിര്‍മാണം, റോഡ്‌ പുനരുദ്ധാരണം എന്നിവയ്‌ക്ക്‌ 2 കോടി രൂപ മാറ്റിവെച്ചു. പട്ടികവര്‍ഗക്കാര്‍ക്കായി ചാലക്കുടി താലൂക്ക്‌ ആശുപത്രി കോമ്പൗണ്ടില്‍ 30 ലക്ഷം രൂപ ചെലവില്‍ വിശ്രമകേന്ദ്രം നിര്‍മിക്കും. പട്ടികവര്‍ഗ തൊഴില്‍ ശാക്തീകരണത്തിനായി 30 ലക്ഷം രൂപ വകയിരുത്തി. 
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നേക്കാല്‍ കോടി രൂപ നീക്കിവെച്ചു. ജില്ലാപഞ്ചായത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലാബ്‌ നവീകരണത്തിന്‌ 30 ലക്ഷം രൂപ, വിദ്യാലയങ്ങളില്‍ സമ്പൂര്‍ണ കായിക വികസനത്തിന്‌ 20 ലക്ഷം രൂപ എന്നിവയും വകയിരുത്തി. ഹൈടെക്‌ ക്ലാസ്‌മുറികള്‍ക്ക്‌ ഫര്‍ണീച്ചര്‍ വാങ്ങുന്നതിന്‌ 1 കോടി രൂപ വകയിരുത്തി. പൊതുവിദ്യാലയങ്ങളില്‍ ഭരണഘടന- നവോത്ഥാന പാഠശാലകള്‍ സംഘടിപ്പിക്കുന്നതിന്‌ 10 ലക്ഷം രൂപ, സ്‌മാര്‍ട്ട്‌ പാചകപ്പുരകള്‍ നിര്‍മിക്കുന്നതിന്‌ 1 കോടി രൂപ, ബ്ലു ആര്‍മി തുടര്‍ പരിശീലനത്തിന്‌ ഒരു ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്‌.

ഗ്രാമീണ മേഖലയിലെ അലോപ്പതി, ആയുര്‍വേദ, ഹോമിയോപ്പതി ഡിസ്‌പെന്‍സറികളുടെ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ക്കായി ഒന്നര കോടി രൂപ, മരുന്ന്‌ ലഭ്യമാക്കുന്നതിന്‌ 50 ലക്ഷം രൂപ, വടക്കാഞ്ചേരി ജില്ലാആശുപത്രിയുടെ വികസനത്തിന്‌ ഒന്നര കോടി രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്‌. ജില്ലാ ആശുപത്രിയിലെ മലിനീകരണ ശുചീകരണ പ്ലാന്റിന്‌ 5 ലക്ഷം, ജില്ലാ ആശുപത്രിക്ക്‌ ചുറ്റുമതില്‍ പണിയുന്നതിന്‌ 35 ലക്ഷം രൂപ, ഡയാലിസിസ്‌ യൂണിറ്റ്‌ നിര്‍മാണത്തിന്‌ 25 ലക്ഷം രൂപ, ആധുനിക പോസ്റ്റ്‌മോര്‍ട്ടം മുറിക്ക്‌ 40 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തി. ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ മെഡിസിനല്‍ എക്‌സ്‌റേ യൂണിറ്റ്‌ സ്ഥാപിക്കുന്നതിന്‌ 30 ലക്ഷം രൂപയും ജില്ലാ ഹോമിയോ ആശുപത്രിയില്‍ അള്‍ട്രാ സൗണ്ട്‌ സ്‌കാനര്‍ സ്ഥാപിക്കുന്നതിന്‌ 20 ലക്ഷം രൂപയും വകയിരുത്തി. 
ബാലസൗഹൃദ ജില്ലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്‌ 25 ലക്ഷം രൂപ, കൂടുതല്‍ അംഗന്‍വാടികള്‍ നിര്‍മിക്കാന്‍ ഒരു കോടി രൂപ, ദുര്‍ബല വിഭാഗത്തിലെ ആശ്രയ കുടുംബങ്ങള്‍ക്ക്‌ സാന്ത്വനമേകാന്‍ 25 ലക്ഷം രൂപ, ഭിന്നശേഷിക്കാര്‍ക്ക്‌ സ്‌കോളര്‍ഷിപ്പിനായി ഒരു കോടി രൂപ, വയോജന ക്ഷേമത്തിനായി 1.20 കോടി രൂപ, ഗ്രാമീണ മേഖലയില്‍ പകല്‍വീട്‌ നിര്‍മിക്കുന്നതിന്‌ 25 ലക്ഷം രൂപ എന്നിവയും മാറ്റിവെച്ചിട്ടുണ്ട്‌. വിജ്ഞാന്‍ സാഗറിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 50 ലക്ഷം രൂപ, മൃഗസംരക്ഷണ മേഖലയില്‍ സബ്‌സിഡിയായി 2.40 കോടി രൂപ, വിവിധ ബീച്ചുകളുടെ സൗന്ദര്യവത്‌ക്കരണം ഉള്‍പ്പെടെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക്‌ 80 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തി. കുടിവെള്ള മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 2.20 കോടി രൂപ, പ്ലാസ്‌റ്റിക്‌ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌ 25 ലക്ഷം രൂപ, ഓടകള്‍, കാനകള്‍ സജ്ജീകരിക്കാന്‍ ഒന്നേകാല്‍ കോടി രൂപ, ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ്‌ മിഷന്‍ ഭവന പദ്ധതികള്‍ക്ക്‌ ധനസഹായം നല്‍കാല്‍ 11 കോടി രൂപ, അഴീക്കോട്‌ - മുനമ്പം ജങ്കാര്‍ സര്‍വ്വീസിനായി 2 കോടി രൂപ എന്നിങ്ങനെയും മാറ്റിവെച്ചിട്ടുണ്ട്‌. 
ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ ബജറ്റ്‌ ആമുഖ പ്രസംഗം നടത്തി. ബജറ്റ്‌ ചര്‍ച്ചയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ജെ. ഡിക്‌സണ്‍, മഞ്‌ജുള അരുണന്‍, പത്മിനി ടീച്ചര്‍, ജെന്നിജോസഫ്‌, അംഗങ്ങളായ കെ. ആര്‍ സുമേഷ്‌, ഇ. വേണുഗോപാലമേനോന്‍, കെ. ജയശങ്കര്‍, സെക്രട്ടറി ടി.എസ്‌ മജീദ്‌ എന്നിവര്‍ സംസാരിച്ചു.

date