Skip to main content

നെടുമങ്ങാട് ജില്ലാ ആശുപത്രി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: എച്ച്.എം.സി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ താത്കാലിക നിയമനങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന വിവാദം അടിസ്ഥാനരഹിതവും ഗൂഢലക്ഷ്യത്തോടെയുള്ളതുമാണെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി. ആശുപത്രിയിലെ താത്കാലിക നിയമനങ്ങള്‍ നിയമപരവും വ്യവസ്ഥാപിത മാര്‍ഗത്തിലൂടെയുള്ളതുമാണെന്ന് എച്ച്.എം.സി. ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആശുപത്രിയുടെ വികസനത്തെ അട്ടിമറിക്കുന്ന ഗൂഢനീക്കങ്ങള്‍ നിക്ഷിപ്ത താത്പര്യക്കാരില്‍നിന്ന് ഉണ്ടാകുന്നെന്നു സംശയിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നെടുമങ്ങാട് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ചു കിട്ടിയിട്ടില്ല. പുതിയ കെട്ടിടങ്ങളും വാര്‍ഡുകളും ഡിപ്പാര്‍ട്ട്‌മെന്റുകളും പ്രവര്‍ത്തനംതുടങ്ങിയതോടെ കൂടുതല്‍ ജീവനക്കാരെ ആവശ്യമായിവന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി.) നിയമപ്രകാരമുള്ള ഇന്റര്‍വ്യൂവഴി താത്കാലിക നിയമനങ്ങള്‍ നടത്തിയത്.
ആശുപത്രിയില്‍ നിലവില്‍ അനുവദിക്കപ്പെട്ട തസ്തികയില്‍ ഒഴിവുണ്ടെങ്കില്‍ മാത്രമേ എംപ്ലോയ്‌മെന്റ് നിയമനം നടത്താന്‍ കഴിയൂ എന്ന സര്‍ക്കാര്‍ ഉത്തരവുള്ള സാഹചര്യത്തിലാണ് എച്ച്.എം.സി. ചേര്‍ന്ന് താത്കാലിക നിയമനം നടത്തിയത്. ആശുപത്രിയില്‍ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ചാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയെ രോഗീസൗഹൃദമാക്കാനും വിപുലമായ വികസന പദ്ധതികള്‍ക്കും ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതികള്‍ തയാറാക്കുകയാണ്. മോഡല്‍ ആശുപത്രിയാക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷത്തിനിടെ പത്തു കോടിയോളം രൂപ നെടുമങ്ങാട് ജില്ലാ ആശുപത്രി വികസനത്തിനു ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
(പി.ആര്‍.പി. 229/2019)

 

date