Skip to main content

ജില്ലയില്‍ നടക്കുന്നത് 1250 ലേറെ കോടി രൂപയുടെ റോഡ് പ്രവൃത്തികള്‍

 

       സാധാരണക്കാരുടെ ഏറ്റവും വലിയ ആവശ്യമായ റോഡ് വികസനത്തില്‍ വമ്പിച്ച പുരോഗതിയാണ് ജില്ല കൈവരിച്ചിരിക്കുന്നത്. മലനാടും ഇടനാടും തീര പ്രദേശങ്ങളും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന കണ്ണൂരില്‍ ഈ മൂന്ന് മേഖലകള്‍ക്കും ഒരുപോലെ പ്രധാന്യം നല്‍കിയാണ് റോഡ് വികസന പ്രവൃത്തികള്‍ നടക്കുന്നത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി 1250 കോടിയിലധികം രൂപയുടെ റോഡ് പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. സംസ്ഥാന ബജറ്റ്, നബാര്‍ഡ്, കിഫ്ബി ഫണ്ടുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍. ഇതില്‍ നിരവധി പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. കൂടാതെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി റീ ബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി 82.27 കോടി രൂപയുടെ പ്രവൃത്തികളും നടക്കുന്നുണ്ട്.

       150 കോടിയോളം രൂപയാണ് വിവിധ മണ്ഡലങ്ങളില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് മാത്രം ചെലവഴിച്ചിരിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന 17 റോഡുകളുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തിയുള്‍പ്പെടെ 164 റോഡ് പ്രവൃത്തികള്‍ക്കാണ് ജില്ലയില്‍ നടക്കുന്നത്. 29 കിഫ്ബി പ്രവൃത്തികളും എട്ട് നബാര്‍ഡ് പ്രവൃത്തികളും ഇതില്‍പ്പെടുന്നു. അറുപതോളം റോഡ് പ്രവൃത്തികളാണ് ഇതിനോടകം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

       സംസ്ഥാനത്തെ 13 ജില്ലകളിലൂടെ 1251 കിലോമീറ്റര്‍ നീളത്തില്‍ കടന്നുപോകുന്ന മലയോര ഹൈവേയുടെ പ്രവൃത്തികള്‍ക്കായി 3500 കോടി രൂപയാണ് സംസ്ഥാനത്ത് അനുവദിച്ചത്. ജില്ലയിലെ പേരാവൂര്‍ മണ്ഡലത്തിലെ വള്ളിത്തോട് മുതല്‍ അമ്പായത്തോട് വരെയുള്ള 26.78 കിലോമീറ്റര്‍ റോഡും ഇതില്‍പ്പെടുന്നു. പദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ പദ്ധതി ജില്ലയില്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. 2017-18 വാര്‍ഷിക പദ്ധതിയുള്‍പ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മലയോര ഹൈവേ നിര്‍മ്മിക്കുന്നത്. കൂടാതെ പ്രളയത്തില്‍ തകര്‍ന്ന രണ്ട് റോഡ് ഉള്‍പ്പെടെ ഉള്‍പ്പെടെ 19 റോഡ് പ്രവൃത്തികളും പേരാവൂര്‍ മണ്ഡലത്തില്‍ നടന്നുവരുന്നു.

       270.43 കോടി രൂപയാണ് തളിപ്പറമ്പ് മണ്ഡലത്തില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. 1.5 കോടി മുതല്‍ 30 കോടിവരെയുള്ള 18 റോഡ് പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ 174.83 കോടി രൂപയുടെയും കല്ല്യാശ്ശേരി മണ്ഡലത്തില്‍ 160.64 കോടി രൂപയുടെയും ഇരിക്കൂര്‍ മണ്ഡലത്തില്‍ 142.43 കോടി രൂപയുടെയും റോഡ് പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ധര്‍മ്മടം മണ്ഡലത്തില്‍ 138.9169 കോടി രൂപയും കൂത്തുപറമ്പ് മണ്ഡലത്തില്‍ 106.13 കോടി രൂപയും മട്ടന്നൂര്‍ മണ്ഡലത്തില്‍ 103.545 കോടി രൂപയുമാണ് റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ചിലവഴിക്കുന്നത്.

       തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ തളിപ്പറമ്പ് തടിക്കടവ് റോഡിന് 67.99 കോടി രൂപയും ഇരിക്കൂര്‍ മണ്ഡലത്തിലെ കണിയാര്‍വയല്‍ ഉളിക്കല്‍ റോഡ് നിര്‍മ്മാണത്തിന് 61.27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കല്ല്യാശ്ശേരി മണ്ഡലത്തിലെ കുപ്പം കണാരം വയല്‍ റോഡിന് 57.59 കോടി, ധര്‍മ്മടം മണ്ഡലത്തിലെ കൊടുവള്ളി കണ്ണൂര്‍ വിമാനത്താവളം നാലുവരി പാതയ്ക്ക് 50 കോടി, തളിപ്പറമ്പ് മണ്ഡലത്തിലെ ചെറുക്കള ചെക്കിയാട്ട് കാവ് എട്ടേയാര്‍ കൊളോളം എയര്‍പോര്‍ട്ട് ലിങ്ക് റോഡിന് 42.02 കോടി എന്നിങ്ങനെ പ്രവൃത്തികളും നടക്കും. കല്ല്യാശ്ശേരി മണ്ഡലത്തിലെ ചന്തപ്പുര കണ്ണപുരം റോഡിന്-38.89 കോടിയും തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെമലപ്പട്ടം പാവന്നൂര്‍മൊട്ട റോഡിന് 30.71 കോടിയും അനുവദിച്ചു.

 

date