സാങ്കേതിക വിദ്യാഭ്യാസം: ഫയൽ അദാലത്ത് നടത്തി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.റ്റി.ജലീലിന്റെ അദ്ധ്യക്ഷതയിൽ ഫയൽ അദാലത്ത് നടത്തി. തൽസമയ രജിസ്ട്രേഷനിലൂടെ ലഭിച്ച 50 പരാതികളടക്കം 448 പരാതികൾ പരിഗണിച്ചു. ഫയൽ അദാലത്തുകൾ തുടർന്നും നടത്തുമെന്ന് മന്ത്രി പറഞ്ഞു. എ.ഐ.സി.ടി.ഇ. ഏഴാം ശമ്പള പരിഷ്കരണം ഉടൻ കേരളത്തിൽ നടപ്പിലാക്കുമെന്നും എഞ്ചിനീയറിംഗ് കോളേജുകളിലെ 2008 മുതൽ മുടങ്ങി കിടക്കുന്ന പ്രൊമോഷനുകളും സി.എ.എസ്. പ്രൊമോഷനുകളും നടപ്പിലാക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതപരിഷ്ക്കാരങ്ങൾ വരുത്തിയതിലൂടെ കേരളത്തിനു പുറത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്ഥികളുടെ ഒഴുക്ക് തടയുന്നതിനാവശ്യമായ നടപടികൾക്ക് സർക്കാർ ഊന്നൽ നൽകുകയാണെന്ന് മന്ത്രി അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷാടൈറ്റസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീൻ, ഡോ.ദിലീപ്, അജിത്ത് കുമാർ എന്നിവരും വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദാലത്തിൽ സന്നിഹിതരായിരുന്നു.
പി.എൻ.എക്സ്. 855/19
- Log in to post comments