Skip to main content
കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയ പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.

പകര്‍ച്ചവ്യാധി പ്രതിരോധം പ്രധാന വെല്ലുവിളി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കാമാക്ഷി കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

 

 

ജനാഭിമുഖ്യത്തോടെയുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ പൊതുജനാരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മാതൃ-ശിശു മരണ നിരക്ക് വളരെ കുറവാണ്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാന വെല്ലുവിളിയായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു. കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി 15 വീടുകള്‍ വീതം ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ വാര്‍ഡുതലത്തില്‍ രൂപം നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ശക്തമാക്കും. ആശാവര്‍ക്കര്‍മാരും പൊതുജനങ്ങളും ജനപ്രതിനിധികളും അടങ്ങുന്ന ആരോഗ്യസേനയെ എല്ലാ വാര്‍ഡുകളിലും ആരംഭിക്കും. ജീവിതശൈലീ രോഗങ്ങളാണ് കേരളം ആരോഗ്യരംഗത്ത് നേരിടുന്ന മറ്റൊരു വെല്ലുവിളി. അമൃതം ആരോഗ്യം പദ്ധതിയിലൂടെയും  വ്യായാമം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ആതുരാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയും രോഗീസൗഹൃദ സമീപനങ്ങളിലൂടെയും ഹൈടെക് ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യസേവനവും ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതി സാര്‍വ്വത്രികമായി സ്വാഗതം ചെയ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യസേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമായ നിലപാട് സര്‍ക്കാര്‍ തുടരുമെന്നും പറഞ്ഞു. താലൂക്ക് ആശുപത്രികളില്‍ ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മികച്ച മാസ്റ്റര്‍ പ്ലാനുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ ആശുപത്രികളെ ശക്തിപ്പെടുത്തും. ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങല്‍ ഏര്‍പ്പെടുത്തും. 

യോഗത്തില്‍ വൈദ്യുതിമന്ത്രി എം.എം മണി അധ്യക്ഷനായിരുന്നു. ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് തോമസ്, സി.വി വര്‍ഗ്ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, ഫാദര്‍ ജോയ്, ഡി.എം.ഒ ഡോ. പ്രിയ എന്‍, എന്‍.എച്ച്.എം ഡി.പി.എം ഡോ. സുജിത് സുകുമാരന്‍, ഡോ.അയ്യപ്പദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

date