Skip to main content
ജില്ലാ പഞ്ചായത്തിന്റെ വിത്തുപത്തായം

അത്യുല്‍പ്പാദന ശേഷിയുള്ള വിത്തൊരുക്കി  ജില്ലാ പഞ്ചായത്തിന്റെ വിത്തുപത്തായം

 

നല്ല വിത്തുകള്‍ക്കായുള്ള കര്‍ഷകരുടെ നെട്ടോട്ടത്തിന് വിരാമം. അത്യുല്‍പ്പാദന ശേഷിയുള്ള വിത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആരംഭിച്ച വിത്തുപത്തായം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. 10 രൂപ നിക്ഷേപിച്ചാല്‍ കര്‍ഷകന് ആവശ്യമുള്ള വിത്തിനം ലഭിക്കുന്ന രീതിയിലുള്ള വൈന്‍ഡിംഗ് മെഷീനാണ് വിത്ത് പത്തായം. പണം നിക്ഷേപിച്ചതിന് ശേഷം ആവശ്യമായ വിത്തിന്റെ കോഡ് രേഖപ്പെടുത്തിയാല്‍ വിത്ത് ആവശ്യക്കാരന്റെ കൈയിലെത്തും. വിത്ത് പത്തായത്തിന്റെ പ്രവര്‍ത്തനം  ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.  ജില്ലാ പഞ്ചായത്ത്, ജില്ലാ ആശുപത്രി, മൃഗാശുപത്രി എന്നിവയക്ക് സമീപങ്ങളിലാണ് നിലവില്‍ മൂന്ന് വിത്ത് പത്തായങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. 

ഒരു തവണ ഒരിനം വിത്ത് മാത്രമാണ് ലഭ്യമാവുക. ആവശ്യാനുസരണം പത്തിന്റെയോ ഇരുപതിന്റെയോ നോട്ടുകള്‍ പത്തായത്തില്‍ നിക്ഷേപിക്കാം. ബാക്കി പണം തിരിച്ചുലഭിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഒന്നോ രണ്ടോ വിത്തു പാക്കറ്റുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.  

8.4 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. കരിമ്പം ഫാമില്‍ നിന്നാണ് വിത്ത് പത്തായത്തിലേക്കാവശ്യമായ അത്യുല്‍പ്പാദന ശേഷിയുള്ള വിത്തുകള്‍ എത്തിക്കുന്നത്. ചീര, പയര്‍, വഴുതന, മത്തന്‍ കുമ്പളം തുടങ്ങി 16 ഓളം വിത്തിനങ്ങളാണ് പത്തായത്തിലുള്ളത്. 40 ഇനം വിത്തുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് പത്തായത്തിന്റെ നിര്‍മാണം.  ജില്ലാ പഞ്ചായത്തിന് സമീപം നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വികെ. സുരേഷ് ബാബു, കെ പി ജയബാലന്‍, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date