Skip to main content

നാഷണല്‍ ട്രസ്റ്റ് ആക്ട് ഹിയറിങ് : 75 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.

നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന, വിവിധ തരത്തിലുള്ള വൈകല്യമുള്ളവര്‍ക്ക് രക്ഷാകര്‍തൃത്വം അനുവദിക്കുന്നതിനുള്ള 75 അപേക്ഷകളില്‍  ജില്ലാകലക്ടര്‍ അമിത് മീണയുടെ  അധ്യക്ഷതയില്‍ തീര്‍പ്പാക്കി. 82 കേസുകളാണ് യോഗത്തില്‍ പരിഗണിച്ചത.് ഇതില്‍ 67 പേര്‍ക്ക് ഗാര്‍ഡിയന്‍ഷിപ്പ് അനുവദിച്ചു. ഇതിനു പുറമെ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട എട്ട് എണ്ണത്തിലും തീര്‍പ്പ് കല്‍പ്പിച്ചു. നാല് കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. മൂന്ന് കേസുകള്‍ അടുത്ത് സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റി.   
സെറിബ്രല്‍ പാര്‍സി, ഓട്ടിസം, ബഹുവിധ വൈകല്യങ്ങള്‍ എന്നിവയുള്ള 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ്  നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ കമ്മിറ്റി വിശദമായ പരിശോധനകള്‍ക്ക് ശേഷം  നിയമപരമായ രക്ഷാകര്‍തൃത്വം അനുവദിക്കുന്നത്.   വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നതിനാണ് ഇത്. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് നിയമപരമായി രക്ഷിതാവിനെയും സഹ രക്ഷിതാവിനേയും നിര്‍ബന്ധമായും നിയമിക്കണം.  ഭാഗപത്രങ്ങള്‍ തീര്‍പ്പാക്കുമ്പോള്‍ വൈകല്യമുള്ള വ്യക്തിയുടെ പേരില്‍ വീടും സ്വത്തും നിര്‍ബന്ധമായും നീക്കിവെച്ചിരിക്കണം. ഇത് ചെയ്യാതെയുള്ള ഭാഗപത്രങ്ങളും വില്പനകളും സാധുവല്ല. ഇത്തരത്തില്‍ പിഴവുകള്‍ സംഭവിച്ച് വില്പനയും ഭാഗവും അസാധുവായ പ്രമാണങ്ങള്‍ തെറ്റ് തിരുത്തി സാധുവാക്കുന്നതിനുള്ള  നടപടികള്‍ കൂടിയാണ്  ഹിയറിങിന്റെ ഭാഗമായി നടക്കുന്നത്.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജ് ആര്‍ മിനി, മുതിര്‍ന്ന അഭിഭാഷ സുജാത എസ് വര്‍മ, എല്‍എല്‍സി അംഗം കെ. അബ്ദുള്‍ നാസര്‍, സംസ്ഥാന തല ഏകോപന സമിതി അംഗം സിനില്‍ ദാസ് പൂക്കോട്ട്, വിദഗ്ധരായ ഡോ. അബ്ദുള്‍ റസാക്ക്, വി. വേണുഗോപാല്‍, സാമൂഹ്യനീതി ഓഫീസര്‍ ക. ക്യഷ്ണ മൂര്‍ത്തി,കെ.എ. ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

 

date