Skip to main content

കെയര്‍ഹോം പദ്ധതി; ശശിക്കും കുടുംബത്തിനും ഇനി സ്വന്തം വീട്

 

    കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ അരുവിപ്പുറം ആയയില്‍ സ്വദേശി ശശിയ്ക്ക് നഷ്ടമായത് ഒരായുസിന്റെ അദ്ധ്വാനമാണ്. ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് കനത്ത മഴയില്‍ വീടു നഷ്ടപ്പെട്ടപ്പോള്‍ അത്താണിയായത് സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതി.

    ശശിയും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ സജിതയും പെരുങ്കടവിള പഞ്ചായത്തിലും ജില്ലാ കളക്ടറേറ്റിലും അപേക്ഷ നല്‍കിയതിന്റെ ഫലമായാണ് സഹായം ലഭിച്ചത്.  ആങ്കോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും  അഞ്ച് ലക്ഷം രൂപയാണ് ഇതിനായി ലഭിച്ചത്. മൂന്നു സെന്റ് പുരയിടത്തില്‍ രണ്ട് മുറികള്‍, ഒരു അടുക്കള, ശുചി മുറി, ഹാള്‍ എന്നിവയുള്‍പ്പെടെ 530 ചതുരശ്ര അടിയുള്ള വീടാണ് ശശിയ്ക്കായി നിര്‍മിച്ചു നല്‍കിയത്.

    നാലുമാസം കൊണ്ടാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അരുവിപ്പുറം ഗവണ്‍മന്റ് സ്‌കൂളില്‍ നടന്ന കെയര്‍ ഹോം പദ്ധതിയുടെ ജില്ലാതല ചടങ്ങില്‍ സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശശിക്ക് വീടിന്റെ താക്കോല്‍ കൈമാറി.  ഈ കുടുംബത്തിന് തണലായതുപോലെ ജില്ലയിലെ നിരവധി പേര്‍ക്കാണ് സഹകരണ വകുപ്പിന്റെ പദ്ധതി താങ്ങായത്.   
(പി.ആര്‍.പി. 716/2019)

 

date