Skip to main content

ലീഗല്‍ മെട്രോളജി പരിശോധന; 4,39,000 രുപ പിഴയീടാക്കി

ക്രിസ്മസ് വിപണിയില്‍ ക്രമക്കേടുകളും നിയമലംഘനങ്ങളും തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 4, 39,000 രൂപ പിഴയീടാക്കി. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ അടങ്ങിയ മധ്യമേഖലയിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. ഈ ജില്ലകളിലെ ക്രിസ്മസ് ചന്തകള്‍, പഴം-പച്ചക്കറിക്കടകള്‍, റേഷന്‍ കടകള്‍, മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി 731 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 190 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി മധ്യമേഖലാ ഡപ്യൂട്ടി കണ്‍ട്രോളര്‍ ജെ.സി. ജീസണ്‍ അറിയിച്ചു.  അളവുതൂക്ക ഉപകരണങ്ങള്‍ യഥാ സമയം മുദ്ര വക്കാതെ ഉപയോഗിച്ചതിനും ലൈസന്‍സ് പ്രദര്‍ശിപ്പിക്കാത്തതിനുമായി 97 കേസുകളെടുത്തു. ഇതില്‍ 51 കേസുകളിലായി 1, 20,000 രൂപ പിഴയീടാക്കി. 21 കേസുകളില്‍ തുടര്‍ നടപടി സ്വീകരിച്ചു വരുന്നു.  നിയമവിരുദ്ധമായ പാക്കറ്റുകളില്‍ ക്രിസ്തുമസ് കേക്കുകളും മറ്റും വില്‍പന നടത്തിയതിന് 43 കേസുകളെടുത്തിട്ടുണ്ട്. ഇതില്‍ 22 കേസുകളില്‍ നിന്ന് 1,62,000 രൂപ പിഴയീടാക്കി. 21 കേസുകളില്‍ തുടര്‍ നടപടികളെടുത്തു വരുന്നു. അളവില്‍ വെട്ടിപ്പു നടത്തിയതിനും, അമിത വില ഈടാക്കിയതിന്നും, വില തിരുത്തിയതിനുമായി 8 കേസുകള്‍ എടുത്തു പിഴയീടാക്കി. മറ്റ് 42 നിയമ ലംഘനങ്ങളില്‍ നിന്നും 1,27,000 രൂപയും പിഴയീടാക്കി. ഇതില്‍ 23 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്ക് അസി. കണ്‍ട്രോളര്‍മാരായ ബി.എസ്.ജയകുമാര്‍, സി.ഷാ മോന്‍ എന്നിവരും തൃശൂര്‍ ജില്ലയില്‍ കെ.സി.ചാന്ദ്‌നി, സേവ്യര്‍.പി.ഇഗ്‌നേഷ്യസ് എന്നിവരും പാലക്കാട് ജില്ലയില്‍ അനുപ്.വി.ഉമേഷ്, സി.വി. ഈശ്വരന്‍  എന്നിവരും നേതൃത്വം നല്‍കി.
 

date