Skip to main content

വനഭൂമി പട്ടയവിതരണം: അപേക്ഷ 14 മുതൽ സ്വീകരിക്കും

വനഭൂമി പട്ടയവിതരണത്തിനുളള അപേക്ഷകൾ ജനുവരി 14, 15, 16 തിയ്യതികളിൽ സ്വീകരിക്കും. ഭൂമിപതിവ് ലിസ്റ്റിൽ പേരുണ്ടായിട്ടും വേണ്ടത്ര രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പട്ടയം ലഭിക്കാത്തവർക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. വില്ലേജ് ഓഫീസുകളിലാണ് അപേക്ഷകൾ സ്വീകരിക്കുക. കളക്ടറേറ്റിൽ ഗവ. ചീഫ് വിപ്പ് കെ രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല യോഗത്തിലാണ് തീരുമാനം. ജനുവരി 14-ന് കിള്ളന്നൂർ, പീച്ചി, പാണഞ്ചേരി വില്ലേജുകളിലും ജനുവരി 15-ന് മാന്ദാമംഗലം വില്ലേജിലും ജനുവരി 16-ന് പുത്തൂർ, മുളയം, കൈനൂർ, മാടക്കത്തറ എന്നീ വില്ലേജുകളിലുമാണ് അപേക്ഷകൾ സ്വീകരിക്കുക.
പട്ടയവിതരണവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് തലത്തിൽ യാതൊരു തരത്തിലും പണപ്പിരിവ് നടത്തില്ലെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് യോഗത്തിൽ വ്യക്തമാക്കി. അനധികൃതമായി പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ജില്ലാ കളക്ടറെ വിവരം അറിയിക്കണമെന്നും അത്തരം കേസുകളിൽ ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര അംഗീകൃത പതിവ് ലിസ്റ്റിൽ ഉൾപ്പെട്ടവരും യഥാസമയം രേഖകൾ ഹാജരാക്കാത്തവർക്കുമാണ് ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാവുന്നത്. വനഭൂമിപട്ടയ നടപടികൾ ലഘൂകരിക്കുന്നതിനായി മന്ത്രിമാർ പങ്കെടുത്ത് ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കിവരികയാണെന്ന് യോഗം വിലയിരുത്തി.
അപേക്ഷ സമർപ്പിക്കുന്നവർ ഫോറം 2, കൈമാറ്റക്കരാറുകൾ, ഭൂമി മനസ്സിലാക്കുന്നതിനുള്ള ലാൻഡ് മാർക്ക്, 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സമർപ്പിക്കുന്ന അഫിഡവിറ്റ്, വോട്ടേർസ് ഐഡി/ അധാർ കാർഡ്/ റേഷൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ, സംയുക്ത പരിശോധന റിപ്പോർട്ട് (ജെ.വി.ആർ) എന്നിവയും ഹാജരാക്കേണ്ടതാണ്. സംയുക്ത പരിശോധന റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിക്കുന്നതിന് ആവശ്യമായ പശ്ചാത്തലസൗകര്യം ജില്ലാഭരണകൂടം ഉറപ്പുവരുത്തിയിട്ടുണ്ട്.
തൃശ്ശൂർ താലൂക്ക് തഹസിൽദാർ കെ. മധുസൂദനൻ, ജില്ലാ സർവീസ് ഓഫീസർ പി. കെ. ഷാലി, ജില്ലാ സർവേ സൂപ്രണ്ട് ഓഫീസ് ഹെഡ് സർവെയർ പി.സനിൽകുമാർ, ഹെഡ് സർവേയർ കെ.ജെ. ബിന്ദു, ജൂനിയർ സൂപ്രണ്ട് സി.സി. ജോയ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date