തീവ്ര ജാഗ്രതയിലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കാം: മുഖ്യമന്ത്രി
കോവിഡ്-19 സംബന്ധിച്ച് ഓരോ നിമിഷവും ജാഗ്രത പാലിച്ചിലെങ്കിൽ കാര്യങ്ങൾ പിടിവിട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ്-19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയർത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതിൽ നിന്ന് മുക്തമല്ല. കേരളത്തിൽ ബുധനാഴ്ച വരെ 27 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിൽ മൂന്നു പേർ രോഗത്തിൽ നിന്ന് മുക്തരായി. കാൽ ലക്ഷത്തിലേറെ പേർ നിരീക്ഷണത്തിലാണ്. ഇതിൽ ബഹുഭൂരിപക്ഷവും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ മാത്രം കേന്ദ്രീകരിക്കേണ്ടതോ വിദഗ്ദ്ധരുടെ കൈകളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതോ അല്ല. സാഹചര്യങ്ങൾ അസാധാരണമാകുമ്പോൾ അസാധാരണമായ പ്രതിരോധ മാർഗങ്ങൾ നാം സ്വീകരിക്കേണ്ടി വരും. സമൂഹം ഒറ്റക്കെട്ടായി കൂട്ടായി നീങ്ങണം. നാം പുലർത്തുന്ന അതീവ ജാഗ്രതയുടെയും കരുതലിന്റയും ഫലമാണ് രോഗ പ്രതിരോധത്തിൽ ഇതുവരെ നേടിയ നിർണ്ണായകമായ മുന്നേറ്റം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആരോഗ്യ രംഗത്തെ ലോകോത്തര മാതൃകയുടെ അടിത്തറ നമ്മെ ഈ അതിജീവന പ്രവർത്തനങ്ങളിൽ കരുത്തരാക്കുന്നു. ഭീതിയോ സംഭ്രാന്തിയോ ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല എന്ന് പൊതുവെ പറയാം. അതിന്റെ അർത്ഥം ജാഗ്രതയിൽ കുറവ് വരാൻ പാടില്ല എന്നാണ്. ജാഗ്രതയിൽ ഒരു ചെറിയ പിഴവ് വന്നാൽ പോലും കാര്യങ്ങൾ വഷളാകും. നമ്മുടെ നാട്ടിലെ ജനജീവിതം സാധാരണഗതിയിൽതന്നെ മുന്നോട്ട് നീങ്ങേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഏറ്റവും വലിയ ഇടപെടൽ നടത്താനാകുന്നതും ഉത്തരവാദിത്വം നിർവഹിക്കാനാകുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവയിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമാണ്. ഇക്കാര്യത്തിൽ ഒറ്റക്കെട്ടായാണ് നമ്മുടെ ഇടപെടൽ. ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാൻ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ഒപ്പം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവെച്ച് ഉത്തരവാദിത്വം ഏറ്റെടുക്കുക
കൊവിഡ് വിപത്തിനെതിരായ സമരത്തിൽ അവിശ്രമം പങ്കെടുക്കുന്നവരാണ് കേരളത്തിലെ ഓരോരുത്തരും. നാട് ഒരു വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ഈ ഘട്ടത്തിൽ മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവെച്ചുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് പൊതുപ്രവർത്തകർ എന്ന നിലയിലും ജനപ്രതിനിധികൾ എന്ന നിലയിലും മനുഷ്യർ എന്ന നിലയിലും നമ്മുടെ ഉത്തരവാദിത്വം. കൊവിഡ് 19 അണുബാധ പരിധിയില്ലാതെ പടരുന്ന സാഹചര്യം ലോകത്താകെയുണ്ട്. വികസിത രാജ്യങ്ങൾ പോലും സ്തംഭിച്ചു നിൽക്കുന്നു. എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് ഒട്ടുമിക്ക രാജ്യങ്ങളും. നിലവിൽ നൂറ്റി അറുപതോളം രാജ്യങ്ങളിലാണ് ഇത് പടർന്നു പിടിച്ചത്.
നമുക്ക് നമ്മുടെ ആരോഗ്യപരിപാലന രംഗത്തെ മഹത്തായ പാരമ്പര്യമുണ്ട്. അടി തൊട്ട് മുടിയോളം കുറ്റമറ്റ നിലയിൽ വളർത്തിക്കൊണ്ടുവന്ന ആരോഗ്യ സംരക്ഷണ മേഖലയാണ് നമുക്കുള്ളത്. ഗ്രാമ തലം മുതൽ അർപ്പണ മനോഭാവത്തോടെ അണിചേരുന്ന ആരോഗ്യ പ്രവർത്തകരുമുണ്ട്. ഇതിനെയൊക്കെ വെല്ലുവിളിക്കുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഡിസംബർ മാസത്തിൽ കണ്ടുപിടിക്കപ്പെട്ടതാണ് കൊവിഡ് 19 ബാധ. ജനുവരിയിൽ തന്നെ അതു സംബന്ധിച്ച് മുന്നറിയിപ്പ് നമുക്ക് ലഭിച്ചു. ഒരു ദിവസം വൈകാതെ നമ്മുടെ സംസ്ഥാനം തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു. ഒറ്റക്കെട്ടായി നടത്തിയ പ്രതിരോധ പ്രവർത്തനത്തിന്റെ ഫലമായാണ് ഇന്ന് ഈ രോഗബാധയെ വലിയൊരളവിൽ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ, ഇത് പൂർണ്ണമല്ല. മുന്നിലുള്ള ആദ്യത്തെ കടമ ജാഗ്രത ആണെങ്കിൽ രണ്ടാമത്തേത് ഒരു നിമിഷം പാഴാക്കാതെ, ഒരു പഴുതും അവശേഷിപ്പിക്കാതെ, ഒരു സാധ്യതയും ഒഴിവാക്കാതെയുള്ള നിരന്തരമായ ഇടപെടലാണ്.
വീടുകളിൽ ഐസൊലേഷനിലല്ല, കരുതലിൽ
സംസ്ഥാനത്ത് ഏതാണ്ട് ഇരുപത്തി ആറായിരത്തോളം പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ്. യഥാർത്ഥത്തിൽ ഐസൊലേഷനിലല്ല കരുതലിൽ കഴിയുകയാണ്. നമ്മുടെ സഹോദരങ്ങൾ രോഗം ബാധിക്കാനുള്ള സാഹചര്യത്തിൽ പെട്ടുപോയതുകൊണ്ട് അവരെ സംരക്ഷിക്കാനും അവർക്ക് രോഗം വന്നാൽ അത് മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കാതിരിക്കാനും ഉള്ള കരുതൽ നാം ഏറ്റെടുക്കുകയാണ്. അവർ നിരീക്ഷണത്തിലാണ്. അവരുടെ സംരക്ഷണം നമ്മുടെ, പ്രത്യേകിച്ച് പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി മാറുകയാണ്. നമുക്ക് മുന്നിലുള്ള കടമ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുക എന്നതാണ്.
അവർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകാം. ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള പ്രാഥമികമായ കാര്യങ്ങൾക്കൊന്നും ഒരു തടസ്സം വന്നുകൂടാ. നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നവർക്ക് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകാതെ അവരുടെ സാധാരണ ജീവിതം ഉറപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലുകൾ ഉണ്ടാകണം.
നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ തടങ്കലിൽ അല്ല. അങ്ങനെ അവർക്ക് തോന്നാനും പാടില്ല. അതുകൊണ്ടാണ് ക്വാറൻൈറൻ എന്ന വാക്കിനു പകരം കെയർ സെൻറർ എന്ന് ഉപയോഗിക്കാൻ നാം തീരുമാനിച്ചത്. ഇത് ആർക്കും വിഷമം ഉണ്ടാകാതിരിക്കാനാണ്. എന്നാൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ ചാടി പോകുന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. അത് അനുവദിക്കാനാവില്ല. ഏതെങ്കിലും തരത്തിൽ ബലംപ്രയോഗിച്ചു തടഞ്ഞുവെക്കാനല്ല പറയുന്നത്. സാമൂഹിക ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ അത്തരം അനുഭവങ്ങൾ ഒഴിവാക്കാനാവൂ. സൗകര്യങ്ങളും സ്നേഹ പരിചരണവും നൽകുന്നതിനൊപ്പം അവർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം.
ഈ വൈറസിന്റെ ഒരു പ്രത്യേകത, ഇത് ആർക്ക് ബാധിച്ചു; ആരാണ് രോഗാണുവാഹി എന്ന് പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല എന്നതാണ്. രോഗബാധയുള്ള ആളുകളുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ട ആരെയും വൈറസ് പിടികൂടാം. അതുകൊണ്ടാണ് വിവാഹം, ആരാധന, ഉത്സവങ്ങൾ ഇതൊക്കെ നാം നിയന്ത്രിക്കുന്നത്. ഇങ്ങനെയുള്ള നിയന്ത്രണങ്ങളിൽ ആർക്കും പ്രത്യേകിച്ച് പ്രയാസമോ പരിഭവമോ ഇല്ല; എതിർപ്പുമില്ല എന്നതാണനുഭവം. മത-സാമുദായിക നേതാക്കളോട് സംവദിച്ചപ്പോൾ എല്ലാവരും ഒരേ മനസ്സോടെയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. നാട്ടിൽ രൂപപ്പെടുന്ന ആൾക്കൂട്ടങ്ങൾ താൽക്കാലികമായി തടയുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന കാര്യം. സർക്കാരിൻറെ അഭ്യർത്ഥന മാനിച്ച് കോഴിക്കോട്ടെ പ്രസിദ്ധമായ പള്ളിയടക്കം ഏതാനും ആരാധനായലയങ്ങൾ ഇനിയൊരു അറിയിപ്പ് വരെ ജുമാ നമസ്‌കാരം ഉണ്ടാവില്ലെന്ന് തീരുമാനിച്ചു. ഇതൊക്കെ മാതൃകാപരമായ ഇടപെടലാണ്.
സാമൂഹ്യ വ്യാപനം തടയുക സുപ്രധാനം
വൈറസ് വ്യാപനം പ്രതീക്ഷിക്കാത്ത തരത്തിൽ വർധിക്കാനുള്ള സാധ്യത വലുതാണ്. പ്രത്യേകിച്ച് സാമൂഹ്യ വ്യാപനം എന്ന രണ്ടാം ഘട്ടത്തിൽ. അത് തടയാനുള്ള ഉത്തരവാദിത്വവും പ്രധാനമായി പ്രാദേശിക ഭരണ സംവിധാനങ്ങൾക്കും ജനപ്രതിനിധികൾക്കും തന്നെയാണ്. സർക്കാർ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനങ്ങൾ ഉണ്ട്. ഇതൊക്കെ പ്രായോഗിമാകുന്നു എന്ന് ഉറപ്പുവരണമെങ്കിൽ ജനകീയമായ പരിശോധനാ സംവിധാനമുണ്ടാകണം. അതുകൊണ്ട് നിങ്ങളെ ഞാൻ ഓർമിപ്പിക്കുന്ന മറ്റൊരു ഉത്തരവാദിത്വം നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കലാണ്.
ചടങ്ങ് മാറ്റിയാൽ അഡ്വാൻസ് തുക തിരിച്ചു നൽകണം
നാം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കൊണ്ട് ചെറിയ പ്രയാസങ്ങൾ ഉണ്ടാകുമെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. ചിലർക്കെങ്കിലും അത് വലിയ പ്രയാസങ്ങൾ തന്നെയായി മാറുകയും ചെയ്യും. വിവാഹവും ഉത്സവവും അതുപോലുള്ള മറ്റു പരിപാടികളും ആളുകളുടെ പങ്കാളിത്തം ചുരുക്കി നടത്താൻ നമ്മൾ പൊതുവിൽ തീരുമാനിച്ചു. അതിൻറെ ഫലമായി പലരും വിവാഹങ്ങൾ മാറ്റിവെച്ചു. പൊതുപരിപാടികൾ മാറ്റിവെക്കപ്പെട്ടു. ആളുകൾ കാലേക്കൂട്ടി കല്യാണ മണ്ഡപങ്ങളും ഹാളുകളും ബുക്ക് ചെയ്യുന്നുണ്ട്. ചടങ്ങ് മാറ്റിയാൽ അഡ്വാൻസ് തുക തിരിച്ചു നൽകേണ്ടതുണ്ട്. അത് നൽകാതിരിക്കുന്നത് നീതിയല്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അഡ്വാൻസ് തുക തിരിച്ചു ലഭിക്കുമെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രാദേശിക ഭരണസംവിധാനം നിർവഹിക്കണം.
പൂഴ്ത്തിവെപ്പ് പോലുള്ള തെറ്റായ പ്രവണതകൾ തടയുക
അടിയന്തര ഘട്ടം വരുമ്പോൾ പല കാര്യങ്ങളും പതിവിൽനിന്ന് വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വരും. ഉദാഹരണത്തിന് ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ ആണ്. ഇക്കാര്യത്തിൽ സർക്കാർ തന്നെ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം ഒരു ഘട്ടം വരുമ്പോൾ ചിലരെങ്കിലും പൂഴ്ത്തിവെപ്പ് പോലുള്ള തെറ്റായ പ്രവണതകൾ കാണിക്കും. അതില്ലാതിരിക്കാനുള്ള ഇടപടൽ നിങ്ങൾ നടത്തണം. മരുന്നുകളുടെ ലഭ്യതയാണ് മറ്റൊന്ന്. പ്രതിരോധ സാമഗ്രികളുടെ ലഭ്യതയും ഉറപ്പുവരുത്തണം. ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്ന് സാധ്യമാകുന്നതല്ല ഇത്. തുടർച്ചയായ ഇടപെടലും പരിശോധനകളും എല്ലാ തലങ്ങളിലും ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇക്കാര്യങ്ങളിൽ അടിസ്ഥാനപരമായി ഇടപെടാൻ കഴിയുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അതിൻറെ സാരഥികളായ ജനപ്രതിനിധികൾക്കും ആണ്.
അതിഥി തൊഴിലാളികളെ ബോധവത്കരിക്കണം
മറ്റൊരു വിഷയം സംസ്ഥാനത്ത് ജോലിയെടുക്കുന്ന അതിഥി തൊഴിലാളികളുടേതാണ്. അവർക്ക് ഇപ്പോൾ തൊഴിൽ ലഭിക്കുന്നില്ല. ജോലി ഇല്ലാത്തപ്പോൾ നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളെ പോലെ സമയം ചെലവഴിക്കാൻ അവർക്ക് കഴിയുന്നില്ല. അതുകൊണ്ട് അവർ കവലകളിൽ കൂട്ടം കൂടുന്നു. ഇത്തരം ഘട്ടങ്ങളിൽ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്ന രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നു. അത് തടയാനും അവരെ ബോധവൽക്കരിക്കാനും നാടിൻറെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം.
ഏതു പ്രതിസന്ധിയെ നേരിടുവാനും ശക്തമായ ആരോഗ്യ മേഖല
നമ്മുടെ നാടിൻറെ അതിജീവനം ഇന്നോളം ജാഗ്രതയിലൂടെയും വിശ്രമരഹിതമായ ഇടപെടലുകളിലൂടെയാണ് സാധ്യമായത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള ആരോഗ്യ പരിപാലന സംവിധാനം നമുക്കുണ്ട്. അതിന്റെ ചൈതന്യവും ജീവനും ജനകീയ പങ്കാളിത്തമാണ്. ആരോഗ്യ പ്രവർത്തകരുടെ പങ്കാളിത്തം ഇതിൽ സർവ്വ പ്രധാനമാണ്. അത് ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പ്രധാന പങ്കുവഹിക്കാനാവുക. ഇന്ത്യയിൽ ആകെയുള്ള ആറുലക്ഷത്തി അൻപതിനായിരം ആശുപത്രി കിടക്കകൾ ഉള്ളതിൽ ഒരു ലക്ഷം ആശുപത്രി കിടക്കകൾ കേരളത്തിലാണ്. ഏതു പ്രതിസന്ധിയെ നേരിടുവാനും ശക്തമായ ഒരു ആരോഗ്യ മേഖലയാണ് സാധാരണ നിലയിൽ ഉള്ളത്.
വയോജന സംരക്ഷണം സുപ്രധാനം
ബോധവൽക്കരണ പ്രവർത്തനം പ്രധാനപ്പെട്ട ചുമതലയാണ്. ഇതിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടത് വയോജനങ്ങളുടെ സംരക്ഷണത്തിലാണ്. സാന്ത്വനചികിത്സയിൽ ഉള്ളവരോട് കൂടുതൽ കരുതൽ വേണം. ഇക്കാര്യത്തിൽ പെയിൻ ആൻറ് പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ പങ്ക് വഹിക്കാനാകും. അവരെ കൂടി പങ്കാളികളാക്കാൻ ശ്രദ്ധിക്കണം. തീരദേശവാസികൾ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അധ്വാനിക്കുന്നവർ, അതിഥി തൊഴിലാളികൾ ഇവരൊക്കെ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ്. അവർക്കിടയിൽ അവബോധം സൃഷ്ടിക്കാനും കൂടുതൽ ആളുകളിൽ രോഗം പകരാതിരിക്കാനുള്ള ഇടപെടൽ നടത്താനും ശ്രദ്ധിക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെതാണ് ബോധവൽക്കരണം ശക്തമായി നടക്കേണ്ട മേഖല. പട്ടികവർഗ്ഗ വിഭാഗങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ കേന്ദ്രീകരണം തന്നെ വേണ്ടതുണ്ട്.
വൈറസ് വ്യാപനത്തിന്റെ കണ്ണി അറുത്തു മാറ്റുക
'ബ്രേയ്ക്ക് ദ ചെയ്ൻ' എന്ന പേരിൽ നാമൊരു പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനത്തിന്റെ കണ്ണി അറുത്തു മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. മാളുകൾ, കടകൾ, ഓഫീസുകൾ, മാർക്കറ്റുകൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയിൽ രോഗവ്യാപനം തടയാനുള്ള അണുനശീകരണ പരിപാടിയാണിത്. അത് വിജയിപ്പിക്കുന്നതിനൊപ്പം നേരത്തെ സൂചിപ്പിച്ച ജനവിഭാഗങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.
നമ്മുടെ സമൂഹത്തിലെ ടാക്സി, ഓട്ടോ ഡ്രൈവർമാർ, പാൽ, പത്ര വിതരണക്കാർ എന്നിങ്ങനെ കൂടുതൽ പൊതുജന സമ്പർക്കത്തിൽ ഏർപ്പെടുന്നവരിലും ആവശ്യമായ ബോധവൽക്കരണം നടത്തണം. അതുപോലെ എടിഎം മെഷീൻ ലിഫ്റ്റുകൾ തുടങ്ങിയവയിൽ വൈറസ് വ്യാപനത്തിൻറെ സാധ്യത കൂടുതലാണ്. അവിടങ്ങളിൽ സാനിറ്റൈസർ ഉപയോഗം ഉറപ്പാക്കണം.
മറ്റൊരു പ്രധാന കാര്യം പരിസര ശുചീകരണമാണ്. ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാൻഡ്, മാർക്കറ്റ് മുതലായ സ്ഥലങ്ങൾ ഇവിടങ്ങളിലെ ശുചീകരണം പ്രാദേശിക ഭരണ സംവിധാനം ഉറപ്പാക്കണം. തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയിലും മറ്റും അത് ഭംഗിയായി നിർവഹിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. ആ ചടുലതയും നിർബന്ധ ബുദ്ധിയും സാർവത്രികമാക്കണം. ഉപയോഗിച്ച മാസ്‌ക്കുകൾ നശിപ്പിക്കണം. അതിന് സൗകര്യമൊരുക്കേണ്ടത് പ്രാദേശിക തലത്തിൽ തന്നെയാണ്. അവ അലക്ഷ്യമായി പുറത്തേക്ക് കളയുന്ന അവസ്ഥ ഒഴിവാക്കാൻ കളക്ഷൻ സെൻറർ സ്ഥാപിക്കുന്നതടക്കമുള്ള മാർഗങ്ങൾ തേടണം.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ പറഞ്ഞത് തന്നെയാണ്. കമ്യൂണിറ്റി കൗൺസലിങ്ങും വേണ്ടതുണ്ട്. അവരെ കൃത്യമായി പരിശോധിക്കുകയും അവർക്കുണ്ടാകുന്ന വിഷമങ്ങളും അവരിൽ ഉണ്ടാകുന്ന മാറ്റങ്ങളും വിലയിരുത്തി ഇടപെടൽ നടത്തുകയും പ്രധാനം തന്നെയാണ്. അതുകൊണ്ടാണ് ആരോഗ്യപ്രവർത്തകർ അടങ്ങുന്ന ടീം ദിവസേന ഇവരെ ബന്ധപ്പെടണമെന്ന് നേരത്തെ തീരുമാനിച്ചത്.
വിദേശ ടൂറിസ്റ്റുകളോട് അപമര്യാദയായി പെരുമാറരുത്
വിദേശത്തു നിന്നു വരുന്നവരെ സംബന്ധിച്ച വിവരങ്ങൾ സർക്കാർ മാർഗനിർദ്ദേശം അനുസരിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്. വിദേശ ടൂറിസ്റ്റുകളോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ ഉണ്ടാകരുത്. അവർ നാടിന്റെ അതിഥികളാണ് എന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകണം. അതിഥി ദേവോഭവ എന്ന് പറയുന്ന നാട്ടിലേക്ക് അതിഥികളായി വന്നവരോടാണ് ഇത്തരമൊരു ക്രൂരത ചിലർ സ്വീകരിച്ചത്. അത് നാടിന് അപമാനമുണ്ടാക്കുന്നതാണെന്ന് തിരിച്ചറിയണം.
നമ്മുടെ സംവിധാനത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമസഭയും അതിനു കീഴിലുള്ള സംവിധാനവുമുണ്ട്. അതിൻറെ പ്രവർത്തകർ വീടുകളുമായി ദൈനംദിനം ബന്ധം പുലർത്തണം. ഹെൽത്ത് കമ്മിറ്റികൾ, ആരോഗ്യ ജാഗ്രതാ സമിതികൾ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച എമർജൻസി റെസ്പോൺസ് ടീമുകൾ, അതുപോലുള്ള മറ്റേതെങ്കിലും പേരിലുള്ള സമിതികൾ. ഇവയുടെ പ്രവർത്തനം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ഇടപെടലിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം ബോധപൂർവം നടത്തേണ്ടതാണ്.
മറ്റൊരു സുപ്രധാന കാര്യം, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തലാണ്. ഇക്കാര്യത്തിൽ സർക്കാർ ചില നടപടികൾ സ്വീകരിക്കുന്നുണ്ട്. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് അവശ്യ സാധന ലഭ്യത എല്ലാ വീടുകളിലും ഉറപ്പാക്കേണ്ടത് നാം തന്നെയാണ്. മെഡിക്കൽ സ്റ്റോറുകൾ ജനറിക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും കൃത്രിമക്ഷാമം ഉണ്ടാകുന്നത് നിരീക്ഷിച്ച് ജില്ലാ കലക്ടർ അടക്കമുള്ള അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.
ഇത് അസാധാരണമായ സാഹചര്യമാണ്. സാമ്പ്രദായികമായ സംവിധാനങ്ങൾ പലതും പോരാതെ വരും. പല സംവിധാനങ്ങളും കൂട്ടിയോജിപ്പിക്കേണ്ടി വരും. അതുകൊണ്ട് ഓരോ പ്രദേശത്തും ലഭ്യമായ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരം ശേഖരിച്ച് ലിസ്റ്റ് ചെയ്യാനുള്ള ചുമതല ഏറ്റെടുക്കണം. ചില രാജ്യങ്ങളുടെ അനുഭവം ഒരുഘട്ടത്തിൽ സമൂഹത്തിലേക്ക് വ്യാപിച്ചു എന്നതാണ്. അത്തരമൊരു സാഹചര്യം ഇല്ലാതാക്കാനാണ് നാം പരമാവധി ശ്രമിക്കുന്നത്. ഉണ്ടായാൽ അതിനുവേണ്ട കരുതൽ നമുക്ക് ഒരുക്കേണ്ടിവരും. അതിനുവേണ്ടിയാണ് ലിസ്റ്റ് തയ്യാറാക്കണമെന്ന് ഇപ്പോൾ തന്നെ പറയുന്നത്.
ഈ വൈറസ് കൂടുതൽ അപകടകരമാകുന്നത് പ്രായമായവരിലാണ്. പ്രത്യേകിച്ച് അനുബന്ധ രോഗമുള്ളവരിൽ. ഓരോ പഞ്ചായത്തിലും 60 വയസ്സിൽ കൂടുതൽ ഉള്ളവരുടെ ഡാറ്റാ മാപ്പ് രൂപത്തിൽ ലഭ്യമാണ്.
കമ്യൂണിറ്റി ഗ്രൂപ്പ് രൂപീകരിക്കണം
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആശാവർക്കർ, അങ്കണവാടി വർക്കർ, ജെപിഎച്ച്എൻ / ജെഎച്ച്ഐ, ആരോഗ്യസേനാ പ്രവർത്തകർ, സ്ഥലത്ത് താമസമുള്ള സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ 15 പേരടങ്ങുന്ന കമ്യൂണിറ്റി ഗ്രൂപ്പ് രൂപീകരിക്കണം. ഓരോ വാർഡിലും കിടപ്പു രോഗികളും മറ്റു രോഗങ്ങൾ ഉള്ളവരുമായ വയോജനങ്ങൾ എവിടെ താമസിക്കുന്നു, അവരുടെ ഫോൺ നമ്പർ എന്നിവ ഗ്രൂപ്പിന് ശേഖരിക്കാം. പെട്ടെന്ന് വൈദ്യസഹായം ആവശ്യമായി വന്നാൽ ആശുപത്രിയിൽ കിടക്ക ഉറപ്പാക്കൽ, ആംബുലൻസ് ലഭ്യമാക്കൽ എന്നിവ കമ്യൂണിറ്റി ഗ്രൂപ്പിന് കൃത്യമായി നടപ്പാക്കാവുന്ന കാര്യമാണ്.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വൈകുന്നേരം വരെ ഒ.പി. ഉറപ്പാക്കാൻ ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കണം. കോൺട്രാക്ട് വ്യവസ്ഥയിൽ നിയമിക്കുന്നതടക്കം അതിനാവശ്യമായ കാര്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫംഗങ്ങൾ, മെഡിക്കൽ വിദ്യാർത്ഥികൾ, പാലിയേറ്റീവ് കെയർ പ്രവർത്തകർ എന്നിവരുടെ ആകെ ഒരു കൂട്ടായ്മയാണ് നാം ഉണ്ടാക്കുന്നത്. അവരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സജ്ജീകരണമാണ് പ്രാദേശികതലത്തിൽ ഉണ്ടാകേണ്ടത്.
വീടുകളിലെത്തി കൗൺസലിങ് ചെയ്യുന്നതിന് കമ്യൂണിറ്റി വളൻറിയർമാരെ നാം നിയോഗിക്കുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നതിനും അവശ്യ മരുന്നുകൾ നൽകുന്നതിനുമുള്ള ചുമതല അവർക്കു നൽകണം. ആശുപത്രികൾ പൊതു ഉടമസ്ഥതയിലുള്ളതായാലും സ്വകാര്യ ഉടമസ്ഥതയിലുള്ളതായാലും കൃത്യമായ ലിസ്റ്റ് ഉണ്ടാകണം. ഐസിയുവിൻറെ വിശദാംശം, കിടക്കകളുടെ എണ്ണം, വെൻറിലേറ്റർ സൗകര്യം എന്നിവ സംബന്ധിച്ച പൂർണ വിവരം ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കൈയിൽ ഉണ്ടാകണം.
അടുത്ത ഘട്ടത്തിൽ വന്നേക്കാവുന്ന ഒരു പ്രശ്നം നിരീക്ഷണത്തിനുള്ള ആളുകളെ താമസിപ്പിക്കാനുള്ള സൗകര്യത്തിന്റെ അപര്യാപ്തതയാണ്. വീടില്ലാത്തവർ ഉണ്ടാകാം; സഞ്ചാരികൾ ഉണ്ടാകാം. ഇവരെയൊക്കെ നിരീക്ഷണത്തിൽ നിർത്തുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അവർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ നാം കണ്ടെത്തേണ്ടതുണ്ട്. ഹോസ്റ്റൽ ഉണ്ടാകാം; സർക്കാർ സ്വകാര്യ ഉടമസ്ഥതയിലുള്ള കോളേജുകളും സ്‌കൂളുകളും ഉണ്ടാകാം. അത്തരം സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കണം. അതോടൊപ്പം അവയിലെ സൗകര്യങ്ങളെക്കുറിച്ചുള്ള ധാരണയുമുണ്ടാകണം. അത് പ്രാദേശികതലത്തിൽ തയ്യാറാക്കണം. ലോഡ്ജുകൾ, പ്രവർത്തിക്കാത്ത ആശുപത്രികൾ, താമസമില്ലാത്ത വീടുകൾ, കെട്ടിടങ്ങൾ, ഇവയുടെ വിവരശേഖരണം നടത്തണം. അവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തുകയും വേണം.
വലിയ ഉത്തരവാദിത്വമാണ് നാം ഏറ്റെടുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പൊതുവായുള്ള ഉത്തരവാദിത്വവും വാർഡിൻറെയും വാർഡ് അംഗത്തിൻറെയും ഉത്തരവാദിത്വവും വേർതിരിച്ച് കാണണം. ഓരോ ആൾക്കും ഓരോ സ്ഥാപനത്തിനുമുള്ള ഉത്തരവാദിത്വം നിർവചിച്ച് നിറവേറ്റാൻ ആവശ്യമായ സാഹചര്യമാണ് ഒരുക്കേണ്ടത്. ചുമതലകൾ വിഭജിച്ച് നൽകണം. ബോധവൽക്കരണ പ്രവർത്തനം, പ്രോട്ടോകോൾ, പരിസരശുചിത്വം സംബന്ധിച്ച പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങളുടെ മൊത്തമായ മോണിറ്ററിങ് ഇങ്ങനെ വേർതിരിക്കപ്പെടണം. ഓരോരുത്തർക്കും ഉത്തരവാദിത്വം ഏൽപ്പിച്ചു നൽകുകയും കൃത്യമായി നിർവഹിക്കപ്പെടുന്നു എന്ന് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുവായ ചുമതല. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളുടെയും ദൈനംദിന മോണിറ്ററിങ് ചുമതല സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരാണ് ഏറ്റെടുക്കേണ്ടത്. ടീമുകളുടെയും കമ്മിറ്റികളുടെയും പ്രവർത്തനങ്ങളുടെയും മോണിറ്ററിങ് അവർ തന്നെ ഏറ്റെടുക്കണം.
ലഭിക്കുന്ന വിവരങ്ങളുടെയും സമാഹരിക്കുന്ന കാര്യങ്ങളുടെയും കൃത്യത ഉറപ്പാക്കണം. പരാതികൾ നിരവധി ഉയർന്നേക്കാം. അവ പരിഹരിക്കുന്ന സംവിധാനം ഉണർന്നിരിക്കണം. ദിനംപ്രതി വരുന്ന വിവരങ്ങൾ അന്തിമമാക്കി അധികൃതരെ അറിയിക്കുന്നതിനായി സമാഹരണം ഉറപ്പാക്കുന്നതും പ്രാദേശിക ഭരണസമിതി അധ്യക്ഷൻമാരുടെ ചുമതലയാണ്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർക്ക് പരിസര ശുചീകരണത്തിൻറെയും വീടുകളിലെ നിരീക്ഷണത്തിന്റെയും ചുമതല കൂടി ഉണ്ട്. ഇതേ കാര്യങ്ങളുടെ വാർഡ്തല ചുമതല മെമ്പർമാർ ഏറ്റെടുക്കണം. അതിനു പുറമെ പ്രത്യേകം നിയോഗിക്കപ്പെട്ട കമ്മിറ്റികളുടെ പ്രവർത്തനത്തിന്റെ നേതൃത്വവും അവർ നിറവേറ്റണം.
ജനപ്രതിനിധികൾക്കൊപ്പം അതേ പ്രതിബദ്ധതയോടെ ചുമതല നിർവഹിക്കേണ്ടവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ. ഈ സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവർത്തിക്കുന്നു, ഉത്തരവാദിത്വങ്ങൾ എല്ലാ ഉദ്യോഗസ്ഥരും ഏറ്റെടുത്ത് നടപ്പാക്കുന്നു എന്നുറപ്പുവരുത്തേണ്ടത് സെക്രട്ടറിമാരാണ്.
ഉദ്യോഗസ്ഥതലത്തിൽ ഉത്തരവാദിത്തങ്ങൾ നിർവചിച്ചു നൽകുന്നതും കൃത്യമായ ഫോർമാറ്റിൽ റിപ്പോർട്ട് ചെയ്യുന്നതും അടിയന്തര ശ്രദ്ധ പതിയേണ്ട പുതിയ വിഷയങ്ങളെക്കുറിച്ച് വിവരങ്ങൾ കൈമാറുതും സെക്രട്ടറിമാറുടെ ചുമതലയാണ്. അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യണം.
കൊറോണ കെയർ സെൻററുകൾ സ്ഥാപിക്കണം
കൊറോണക്കെതിരായ പ്രതിരോധ ആയുധമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കേരളത്തിൻറെ ആരോഗ്യ മേഖലയ്ക്ക് താങ്ങാവുന്നതിനപ്പുറമുള്ള അവസ്ഥ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് ഓരോ ജനപ്രതിനിധിയുടെയും കടമയാണ്. കൊറോണ കെയർ സെൻററുകൾ സ്ഥാപിക്കാൻ വ്യക്തമായ തന്ത്രം ആസൂത്രണം ചെയ്യുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നാടിനെ സംരക്ഷിക്കുക എന്ന അതിപ്രധാനമായ കർത്തവ്യമാണ് കാലം നമ്മളോട് ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്. അത് നാം ആരെങ്കിലും തനിയെ ചെയ്തു തീർക്കേണ്ടതല്ല. നമ്മൾ ഒറ്റക്കെട്ടായി, ഒരേ മനസ്സായി, മറ്റെല്ലാ ചിന്തകളും മറ്റെല്ലാ ഭിന്നതകളും മാറ്റിവെച്ച് ഏറ്റെടുക്കേണ്ടതാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നമ്മുടെ തിളക്കമാർന്ന പാരമ്പര്യത്തിനും കൂട്ടായ്മയ്ക്കും ഈ പ്രതിസന്ധി മുറിച്ചു കടക്കാൻ കഴിയും.
ഇതിനൊപ്പം നാട്ടിലുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും അണിനിരക്കുക ഏറ്റവും പ്രധാനമാണ്. അതുകൊണ്ടാണ് അവരെ ഇതിനൊപ്പം ചേർത്തുവെച്ച് കാണുന്നതും സംസാരിക്കുന്നതും.
ഞങ്ങൾ നിങ്ങൾ എന്ന നിലയിലല്ല; നാമൊന്നായി ഒറ്റക്കെട്ടായി ഒരേ മനസ്സായി ജനതയെ; ഈ തലമുറയെ; ഈ ലോകത്തെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ഇറങ്ങുകയാണ്. നമുക്ക് ഇക്കാര്യത്തിൽ കൈകോർത്ത് പിടിക്കാം. പുതിയ മാതൃക സൃഷ്ടിക്കാം. ഐക്യത്തിൻറെ ദുർഗം തീർക്കാം. കേരളം ഒറ്റക്കെട്ടാണ്. കൊവിഡ് ബാധയെ പിടിച്ചുനിർത്തി എന്ന അഭിമാനകരമായ നേട്ടം കരസ്ഥമാക്കാൻ നമുക്ക് എല്ലാം മറന്ന് പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഒപ്പമുണ്ടായിരുന്നു. തൃശൂർ ജില്ലാ പഞ്ചായത്തിൽ പ്രസിഡൻഡ് മേരി തോമസ്, വൈസ് പ്രസിഡൻറ് എൻ.കെ. ഉദയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ എന്നിവരും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധളും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
- Log in to post comments