Skip to main content

മുംബൈയിൽ നിന്ന് മരുന്ന് എത്തിച്ച് നൽകി അഗ്നിരക്ഷാസേന

 

ലോക് ഡൗണിനെ തുടർന്ന് മരുന്നുവാങ്ങാൻ കഴിയാതെ വന്നയാൾക്ക് മുംബൈയിൽ നിന്ന് മരുന്ന് എത്തിച്ച് നൽകി കൊയിലാണ്ടി അഗ്നിരക്ഷാസേന. ഊരള്ളൂർ, ഊട്ടേരി, അത്യോട്ടുമീത്തൽ പുഷ്പ എന്നവർക്കാണ് മരുന്ന് എത്തിച്ചു നല്കിയത്.

ഒരു ലക്ഷം രൂപയോളം വിലവരുന്ന മരുന്ന് മുംബൈയിലെ വി കെയർ ഫൗണ്ടേഷൻ സൗജന്യമായി നൽകി വരികയായിരുന്നു. ലോക്ക് ഡൗൺ മൂലം മരുന്ന് കിട്ടാതെ വന്ന വിവരം അറിഞ്ഞ സിവിൽ ഡിഫെൻസ് വളണ്ടിയർ ശ്രീരാജ് ഇക്കാര്യം ഫയർ സ്റ്റേഷനിൽ അറിയിച്ചു. ഉടനെ സിവിൽ വളണ്ടിയർ അഷ്‌റഫ്‌ മുഖേന മുംബൈയിൽ ബന്ധപെട്ടു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി അഡ്വ. പ്രേമമേനോൻ ഇടപെട്ട് ശ്രമമാരംഭിച്ചു. ഇത്രയും വിലയേറിയ മരുന്ന് നേരിട്ടു നൽകാൻ പ്രയാസമറിയച്ചപ്പോൾ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ  സ്ഥാപനവുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് നൽകാൻ തയ്യാറായി.
 
തുടർന്ന് മലയാളി അസോസിയേഷൻ പ്രവർത്തകർ മരുന്ന് ശേഖരിച്ച് മുംബൈയിൽ നിന്ന് കാസർഗോഡിലേക്ക് വരികയായിരുന്ന സ്നേഹ മാത്യു എന്ന നേഴ്സ് മുഖേന ആംബുലൻസിൽ കൊടുത്തയച്ചു. റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദിന്റെ നിർദേശപ്രകാരം ഫയർ &റെസ്ക്യൂ വാഹനത്തിൽ കാസർഗോഡ് നിന്നും കൊയിലാണ്ടിയിൽ അവരുടെ വീട്ടിൽ എത്തിച്ചു കൊടുത്തു. ദിനംപ്രതി ഇരുപതിലധികം ആളുകൾക്ക് സേനയുടെ നേതൃത്വത്തിൽ വീടുകളിൽ മരുന്ന് എത്തിച്ചു നൽകുന്നുണ്ട്. മരുന്ന് ആവശ്യമുള്ളവർ 101 എന്ന നമ്പറിൽ വിളിച്ചാൽ വാട്സ്ആപ്പ് നമ്പർ നൽകും. മരുന്നിന്റെ കുറിപ്പടി ആ നമ്പറിലേക്ക് അയച്ചു നൽകണം.

കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ, അസി. സ്റ്റേഷൻ ഓഫീസർ കെ. സതീശൻ, ഫയർ &റെസ്ക്യൂ ഓഫീസർമാരായ മനുപ്രസാദ്‌, മനോജ്, സിവിൽ ഡിഫെൻസ് വളണ്ടിയർമാരായ അഷ്‌റഫ്‌ കാപ്പാട്, ശ്രീരാജ്, നിഥിൻലാൽ എന്നിവർ പങ്കെടുത്തു.

date