Skip to main content

കോവിഡ് 19:  ബഹ്‌റൈന്‍- കോഴിക്കോട് വിമാനത്തില്‍ 184 പേരെത്തി

 ഏഴു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കോവിഡ് ആശങ്കകള്‍ക്കിടെ നാടിന്റെ സുരക്ഷയിലേക്ക് ബഹ്‌റൈനില്‍ നിന്ന് 68 സ്ത്രീകളും 116 പുരുഷന്മാരുമടക്കം 184 പേര്‍ മടങ്ങിയെത്തി. ഇന്ന് (മെയ് 12) പുലര്‍ച്ചെ 12.40 നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ്  0474 പ്രത്യേക വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 67 പേരാണ് തിരിച്ചെത്തിയത്.  ഒരു ഗോവ സ്വദേശിയും സംഘത്തിലുണ്ടായിരുന്നു.

മുഴുവന്‍ യാത്രക്കാരേയും എയ്‌റോ ബ്രിഡ്ജില്‍വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. ആദ്യഘട്ടപരിശോധനയില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെയും പാലക്കാട് സ്വദേശിയായ ഒരാളെയും മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകളില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മറ്റൊരു കോഴിക്കോട് സ്വദേശിയെയും രണ്ട് കണ്ണൂര്‍ സ്വദേശികളെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഒരു പത്തനംതിട്ട സ്വദേശിയെ പത്തനംതിട്ട കോവിഡ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്. മൊത്തം നാല് കോഴിക്കോട് സ്വദേശികളെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

വിമാനത്തിലെ 90 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. കോഴിക്കോട് ജില്ലയിലെ 37 പേരെയാണ് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയത്.

65 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 41 കുട്ടികള്‍, 22 ഗര്‍ഭിണികള്‍ എന്നിവരടക്കം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 86 പേരെ സ്വന്തം വീടുകളിലേക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. കോഴിക്കോട് ജില്ലയിലെ 26 പേരാണ് സ്വന്തം വീടുകളിലേക്ക് പോയത്. ഗോവയിലേക്കുള്ള യാത്രക്കാരനും സ്വകാര്യ വാഹനത്തില്‍ പ്രത്യേക അനുമതിയോടെ നാട്ടിലേക്ക് മടങ്ങി.

തിരിച്ചെത്തിയ ഓരോ പ്രവാസിയുടേയും ആരോഗ്യ സുരക്ഷയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ ആറ് മെഡിക്കല്‍ സംഘങ്ങളും ആരോഗ്യ പരിശോധനയ്ക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളുമാണ് ഉണ്ടായിരുന്നത്. ഗര്‍ഭിണികളടക്കമുള്ളതിനാല്‍ ഗൈനക്കോളജിസ്റ്റിന്റേയും സ്റ്റാഫ് നഴസുമാരുടേയും സേവനവുമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് യാത്രക്കാര്‍ക്കായി പ്രത്യേക കോവിഡ് പ്രതിരോധ ബോധവത്ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തത്. യാത്രക്കാരുടെ വിവര ശേഖരണത്തിന് അഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. എമിഗ്രേഷന് 15 ഉം കസ്റ്റംസ് പരിശോധനകള്‍ക്ക് നാലും കൗണ്ടറുകളുമുണ്ടായിരുന്നു.

യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാന്‍ 43 ആംബുലന്‍സുകളും ആറ് കെ.എസ്.ആര്‍.ടി.സി ബസുകളും 60 പ്രീപെയ്ഡ് ടാക്‌സി വാഹനങ്ങളും വിമാനത്താവള പരിസരത്ത് സജ്ജമാക്കിയിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് യാത്രാ അനുമതി ലഭിച്ച സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. വിമാനത്താവള ജീവനക്കാര്‍, മറ്റ് ഏജന്‍സി പ്രതിനിധികള്‍, കോവിഡ് പ്രത്യേക ചുമതലയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെയല്ലാതെ ആരെയും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിച്ചില്ല.

 

 

date