Skip to main content

സുഭിക്ഷ കേരളം പദ്ധതി :  ജില്ലാ പഞ്ചായത്തും തൊഴിലുറപ്പും ചേര്‍ന്ന് സംയുക്തമായി 785 ഏക്കറില്‍ ജില്ലയില്‍  ഒരു കോടിയുടെ പ്രവര്‍ത്തനങ്ങള്‍.

 

സുഭിക്ഷ കേരളം  പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും തൊഴിലുറപ്പും സംയുക്തമായി 785 ഏക്കറില്‍  പാലക്കാട് ജില്ലയില്‍ നടപ്പാക്കുക ഒരു കോടിയുടെ പ്രവര്‍ത്തനങ്ങള്‍. സുഭിക്ഷ  കേരളം പദ്ധതിയുടെ നടത്തിപ്പുമായി  ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള അഞ്ച് ഫാമുകളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക . നിലവില്‍ ഫാമുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയും  വിത്തുകള്‍ സീഡ് അതോറിറ്റി ഓഫ് കേരളയ്ക്ക് നല്‍കി വരികയും ചെയ്യുന്നു. ഇതിനു പുറമെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വരമ്പുകള്‍, മുതലമട ഫാമില്‍ തരിശുകിടക്കുന്ന 12.5 ഏക്കറില്‍ ഉള്‍പ്പെടെ  മാവിന്‍തൈകള്‍ , പപ്പായ, തെങ്ങ്, കുരുമുളക് എന്നിവയും കൃഷിചെയ്ത് കൂടുതല്‍ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ നിര്‍മാണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്്. ഇത്തരത്തില്‍ അഞ്ച് ഫാമുകളിലായുള്ള 55 ഹെക്ടര്‍ സ്ഥലത്തെ പരമാവധി  പ്രയോജനപ്പെടുത്തിയാവും പദ്ധതിപ്രകാരം ക്യഷി വിപുലപ്പെടുത്തുക. തൊഴിലുറപ്പ്, ജലസേചനം , കൃഷി, ഫിഷറീസ് എന്നീ വകുപ്പുകളുടേയും വിവിധ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ഫാമുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതലും പ്രധാന്യം കൊടുക്കുക നെല്‍കൃഷിക്കായായതിനാല്‍ വരമ്പുകളുടെ സാധ്യത  ഉപയോഗിച്ച്  ജില്ലയിലെ കാലാവസ്ഥക്കനുസൃതമായ വരമ്പ് കൃഷി, ഇടവിളകൃഷി, മഞ്ഞള്‍, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും ഫാമുകളില്‍ കൃഷി ചെയ്യാനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. ഈ ഫാമുകളില്‍ ഏഴ് മുതല്‍ എട്ട് ഏക്കര്‍ വരെ നെല്‍ക്യഷിചെയ്യുന്ന ഇടങ്ങളില്‍ 1.5 മുതല്‍ രണ്ട് ഏക്കര്‍ വരെ വരമ്പ് ഉപയോഗപ്പെടുത്താനാവും. കൂടാതെ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഈ അഞ്ച് ഫാമുകളിലെയും കുളങ്ങളെ മല്‍സകൃഷിക്കായി ഉപയോഗപ്പെടുത്തും. മുതലമട ഫാമിലെ ആറ് ഏക്കറില്‍ വരുന്ന മൂന്ന് കുളങ്ങളെയും ഇതിനായി ഉപയോഗപ്പെടുത്തും. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി  50 ലക്ഷവും തൊഴിലുറപ്പ് ഉള്‍പ്പടെയുള്ള മറ്റ് വകുപ്പുകളുടെ 50 ലക്ഷവും പദ്ധതിക്കായി ഉപയോഗിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി പറഞ്ഞു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടേണ്ട 10 ലക്ഷം വൃക്ഷത്തൈകളില്‍ 2.5 ലക്ഷം തൈകള്‍ ജില്ലയിലെ ഫാമുകളിലുള്ള നേഴ്സറികളില്‍  ഉത്പാദിപ്പിക്കും.  ഇതിനായി ഈ ആഴ്ച തന്നെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും.

പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും ജില്ലാ ജയില്‍ സൂപ്രണ്ട് കെ.  അനില്‍കുമാര്‍,  കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.  സുരേഷ് ബാബു,  ജോസ് മാത്യുസ്, സി. നാരായണന്‍കുട്ടി , വി. രാധാകൃഷ്ണന്‍ , എന്നിവരടങ്ങുന്ന ജില്ലാതല മോണിറ്ററിങ്ങ് സമിതി  പ്രവര്‍ത്തിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് അധ്യക്ഷയായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.സി. സുബ്രഹ്മണ്യന്‍ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ , ജന പ്രതിനിധികള്‍, തൊഴിലുറപ്പ് , കൃഷി , ജലസേചന വകുപ്പ് ഉദ്യോസ്ഥര്‍ എന്നിവര്‍  പങ്കെടുത്തു.

date