Skip to main content
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നു

പരിസ്ഥിതി ദിനത്തില്‍ 'പച്ച' മനുഷ്യനായി ജില്ലാ കലക്ടര്‍

സമയം രാവിലെ  9.20. കോന്നി- പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് കുലശേഖരപതിയില്‍ നിര്‍ത്തുമ്പോള്‍ കയറാനായി ഒരു യാത്രികന്‍ കൂടി ഉണ്ടായിരുന്നു, പത്തനംതിട്ടയുടെ സ്വന്തം കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ടിക്കറ്റെടുത്ത് ഗണ്‍മാനോടൊപ്പം ജില്ലാ കലക്ടറെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് അത്ഭുതം. സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി വിഐപിയെ കണ്ട യാത്രക്കാര്‍ സെല്‍ഫി പകര്‍ത്താന്‍ തിരക്കുകൂട്ടി. തുടര്‍ന്ന് അടുത്ത കെഎസ്ആര്‍ടിസി ബസില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക്. പിന്നീട് കാല്‍ നടയായി കലക്ടറേറ്റിലേക്ക്.  കലക്ടറേറ്റ് അങ്കണത്തില്‍ ഫലവൃക്ഷ തൈയും  നട്ട്  ചേമ്പറിലേക്ക്.  പരിസ്ഥിതി ദിനത്തില്‍ 'പച്ച' മനുഷ്യനായി ഔദ്യോഗിക ജീവിതത്തിലേക്ക് കലക്ടര്‍ കടന്നു.
'ഈ പരിസ്ഥിതി ദിനത്തില്‍ ഞാന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേര്‍ന്നാല്‍ ഒരു ദിവസമെങ്കിലും നമുക്ക് വായു മലിനീകരണത്തില്‍ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാം'' ഫേസ്ബുക്കില്‍ കഴിഞ്ഞദിവസം കുറിച്ച സന്ദേശം ജില്ലാ കലക്ടര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.
പൊതുഗതാഗത സംവിധാനം യാത്രയ്ക്ക് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മറ്റു നഗരങ്ങളില്‍ ബസ് യാത്ര ചെയ്യാറുണ്ടെങ്കിലും ഇവിടെ സാധിക്കാറില്ലെന്ന് അദ്ദേഹം പരിതപിച്ചു.
 

date