Skip to main content

ആറന്മുള വള്ളംകളി ഗ്യാലറി, പമ്പാതീര സംരക്ഷണം, നടപ്പാത എന്നിവയ്ക്ക് 10 കോടി രൂപ അനുവദിച്ചു

ആറന്മുള വള്ളംകളി ഗ്യാലറി, പമ്പാതീര സംരക്ഷണം, നടപ്പാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് 10 കോടി രൂപ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചതായി  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 ബജറ്റില്‍ 'ആറന്മുള പമ്പാതീരം പാത ദീര്‍ഘിപ്പിക്കല്‍' പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി നടപ്പാകുന്നത് വൈകിയതിനെ തുടര്‍ന്ന് മന്ത്രി കിഫ്ബിയിലേക്ക് കത്ത് നല്‍കുകയും തുടര്‍ന്ന് കിഫ്ബി മീറ്റിംഗില്‍ പദ്ധതി അംഗീകരിക്കുകയുമായിരുന്നു.
ആറന്മുള വള്ളംകളി നെട്ടായത്തിന്റെ തെക്കേ കരയില്‍ ആണ് പ്രവൃത്തി. നിലവില്‍ വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റ് ആയ സത്രക്കടവ് മുതല്‍ മുകളിലേയ്ക്ക് കുറച്ചുദൂരം ആറ്റുതീരം ഗ്യാലറി പോലെ നിര്‍മിച്ച് സംരക്ഷിച്ചിട്ടുണ്ട്. അതിന് തുടര്‍ച്ചയായി ക്ഷേത്രത്തിന്റെ  പടിഞ്ഞാറേ നടയിലൂടെ വള്ളംകളിയുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് വരെ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമാണ് നിര്‍മാണം. ആറ്റുതീരം തീരസംരക്ഷണ പ്രവൃത്തി എന്നതിനൊപ്പം വള്ളംകളി ഗ്യാലറി ആയും നടപ്പാതയോടുകൂടിയും നിര്‍മിക്കുന്നത് സായാഹ്നം ചെലവഴിക്കാനുള്ള പാര്‍ക്ക്, ഓപ്പണ്‍ ജിം, വ്യായാമത്തിനായുള്ള നടത്തം, കോഫി, ജ്യൂസ് പാര്‍ലറുകള്‍ തുടങ്ങിയ വിവിധോദ്ദേശ പദ്ധതിയാണ്. തീര്‍ത്ഥാടന രംഗത്തും ടൂറിസം രംഗത്തും പദ്ധതി സഹായകരമാകും.

date