Skip to main content

തിരഞ്ഞെടുപ്പ് ചൂടില്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം

ജില്ലയില്‍ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. അനിതകുമാരി അറിയിച്ചു. പകല്‍ സമയത്ത് പ്രചാരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാനും സൂര്യാഘാതം പോലുള്ള ആരോഗ്യ പ്രശ്നം ഉണ്ടാകാനും ഇടയുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത ആവശ്യത്തിന് സഞ്ചാരമുള്ള സ്ഥലത്ത് യോഗം നടത്തണം. യോഗം നടക്കുന്ന ഇടത്ത് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. തുറസായ സ്ഥലത്ത് യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണം. വയോജനങ്ങളും ഗുരുതര രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഇടയ്ക്കിടെ വെള്ളം കുടിക്കണം. സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ശുദ്ധജലവും തണലും ഉറപ്പാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. നിര്‍ജലീകരണം തടയാന്‍ ഉപ്പിട്ട നാരങ്ങാ വെള്ളം, കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം, സംഭാരം എന്നിവ കുടിക്കണം. ചായ, കാപ്പി, കാര്‍ബണേറ്റഡ് ലഘു പാനീയം എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിശ്രമത്തിന് സമയം കണ്ടെത്തണം. ദിവസം ആറ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങണം. ഇളം നിറത്തില്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രവും തൊപ്പിയോ കുടയോ ഉപയോഗിക്കണം. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പരമാവധി സമ്മേളനം ഒഴിവാക്കണം.
രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗം ഉള്ളവര്‍ കൃത്യമായി പരിശോധന നടത്തി ഡോക്ടറുടെ നിര്‍ദേശ പ്രകാരം സ്ഥിരമായി കഴിക്കുന്ന മരുന്ന് കഴിക്കണം. പ്രചരണത്തിന് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. അമിതമായ ക്ഷീണം, തലകറക്കം, പേശി വലിവ്, ശരീരത്തില്‍ ചുവന്ന പാട് എന്നിവ കണ്ടാല്‍ തണലുള്ള സ്ഥലത്ത് വിശ്രമിക്കണം. അസ്വസ്ഥത തുടര്‍ന്നാല്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം.
 

date