Skip to main content

ആറന്മുള മണ്‍ശില്പങ്ങള്‍ ചരിത്രത്തിന്റെ ഉത്‌ഘോഷം -  മന്ത്രി കെ.കൃഷ്ണന്‍കുട്ടി

 

ആറന്‍മുള മണ്‍ശില്പങ്ങള്‍ ചരിത്രത്തിന്റെ ഉത്‌ഘോഷമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പമ്പാ നദീതട പഠന ഗവേഷണ സമിതി, സംസ്ഥാന ആര്‍ക്കിയോളജി, സാംസ്‌ക്കാരിക വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ദേശീയ സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നാടിന്റെ പ്രാക്തനവും ശ്രേഷ്ടവുമായ സംസ്‌കാരം ഭാവിതലമുറകളിലേക്ക് എത്തിക്കുന്നതില്‍ ആറന്‍മുള മണ്‍ശില്പങ്ങള്‍ പോലെയുള്ള കണ്ടെത്തലുകള്‍ക്ക് പ്രാധാന്യമുണ്ട്. ഇത്തരം ചരിത്രതുണ്ടുകള്‍ പ്രാചീന ജീവിതത്തിലേക്കും സാംസ്‌ക്കാരിക, സാമ്പത്തിക, സാമുഹിക ജീവിതത്തിലേക്കും വെളിച്ചം വീശും. വൈദേശിക ബന്ധങ്ങളും ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

വീണാ ജോര്‍ജ്ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍ അജയകുമാര്‍, എന്‍ കെ സുകുമാരന്‍ നായര്‍, രാജീവ് പുലിയൂര്‍, ബാബു തോമസ്,  സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് കെ ആര്‍ സോന,  കെ കെ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. 

ഗില്‍ഡുകളില്‍ നിന്നും മ്യൂസിയങ്ങളിലേക്ക് കലാവസ്തുവിന്റെ യാത്ര എന്നതിനെ കുറിച്ച് എം എല്‍ ജോണി ക്ലാസെടുത്തു. തുടര്‍ന്ന് പരമ്പരാഗത കേരള ചരിത്രരചന സമീപനങ്ങള്‍ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡോ.എസ് എസ് ശ്രീകുമാറും, ടെറാക്കോട്ടായിലെ സാംസ്‌ക്കാരിക അടയാളപ്പെടുത്തലിനെ കുറിച്ച് ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ടിംഗ് ആര്‍ക്കായോളജിസ്റ്റ് സ്മിത എസ് കുമാറും പ്രാചീന ഗോത്രങ്ങളും ഭൂപ്രകൃതിയും പമ്പാ നദീ തടത്തില്‍ എന്ന വിഷയത്തില്‍ പി കെ സജീഷും ക്ലാസെടുത്തു. 

ഇന്ന് രാവിലെ 10ന് ബറോഡ എം എസ് യൂണിവേഴ്‌സിറ്റിയിലെ ജയറാം പൊതുവാള്‍ ബാരീസ്വാലി ടെറാക്കോട്ടായെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. ബാംഗ്ലൂര്‍ ചിത്രകലാ പരാഷത്തിലെ രാഘവേന്ദ്ര റാവു കുല്‍ക്കര്‍ണി, ഡോ.ജോസഫ് സ്‌ക്കറിയ, വി ആര്‍ സുലോചനന്‍, കെ പി ശ്രീരംഗനാഥന്‍, ബാബു തോമസ്, രാജീവ് പുലിയൂര്‍, എന്‍ കെ സുകുമാരന്‍ നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുക്കം. രാത്രി ഏഴിന് ഓപ്പണ്‍ ഫോറവും തുടര്‍ന്ന് മാര്‍ഗി മധുവും സംഘവും കൂടിയാട്ടവും അവതരിപ്പിക്കും.

          (പിഎന്‍പി 676/19)

date