Skip to main content

നിര്‍ഭയത്തോടെ രാത്രിയാത്രയ്ക്കു തുടക്കമായി

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ നിന്ന്  'സധൈര്യം മുന്നാട്ട് പൊതു ഇടം എന്റേതും' എന്ന പേരില്‍ ഞായറാഴ്ച രാത്രി 11 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നു വരെ രാത്രിയാത്ര സംഘടിപ്പിച്ചു. നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടത്തിയ രാത്രി യാത്രയുടെ സമാപനം  സാമൂഹിക പ്രവര്‍ത്തക എം.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റോസ്ലിന്‍ സന്തോഷ് അധ്യക്ഷത വഹിക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ജില്ലയില്‍ നാലു കേന്ദ്രങ്ങളിലായാണ് രാത്രി യാത്ര നടത്തിയത്. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ നിന്ന്  ജനറല്‍ ആശുപത്രി റോഡ് വഴി കളക്ടറേറ്റിലേക്കും, ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ നിന്ന് സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി നഗരസഭ ബസ് സ്റ്റാന്റിലേക്കും, കോഴഞ്ചേരി ബസ് സ്റ്റാന്റില്‍ നിന്ന് സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലേക്കും, പന്തളം സെന്‍ട്രലില്‍ നിന്ന് മെഡിക്കല്‍ മിഷന്‍ ആശുപത്രിലേക്കുമാണ് യാത്ര സംഘടിപ്പിച്ചത്.
കോഴഞ്ചേരിയില്‍ നടന്ന രാത്രിയാത്രയുടെ സമാപനം ബ്ലോക്കു മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നടത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പന്തളത്ത് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ രാത്രിയാത്ര നടന്നു.  ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ കുടുംബവും യാത്രയില്‍ പങ്കാളികളായി. സി.ഡി.പി.ഒ. റാഹില ബീഗം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗ്രാമങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലുമായി രാത്രിയാത്ര തുടരും. മാര്‍ച്ച് എട്ട് വരെ ആഴ്ചയില്‍ ഓരോ രാത്രിയാത്രയായി പരിപാടി മൂന്നാട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ പറഞ്ഞു. ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച രാത്രിയാത്രയില്‍ 90 ഓളം സ്ത്രീകള്‍ പങ്കെടുത്തു. ജില്ലയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും എല്‍. ഷീബ പറഞ്ഞു. ജില്ലയിലെ വനിതാ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക മേഖലയിലെ പ്രമുഖ വനിതകള്‍, വിദ്യാര്‍ഥിനികള്‍ തുടങ്ങി നിരവധി സ്ത്രീകള്‍ നിരത്തിലിറങ്ങി.

 

date