Skip to main content

കോവിഡ് വാക്സിനേഷന്‍: വകുപ്പു തലവന്‍മാരുടെയും സ്വകാര്യ ആശുപത്രി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു

 

 

 ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ പൂര്‍ത്തീകരണവും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കുത്തിവെപ്പ് ആരംഭിക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു.  വിവിധ വകുപ്പ് മേധാവികളും സ്വകാര്യ ആശുപത്രി പ്രതിനിധികളും പങ്കെടുത്തു. മാര്‍ച്ച് 1, 2 തിയ്യതികളില്‍ കൂടി തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന് സൗകര്യമുണ്ടായിരിക്കും. ഈ ദിവസങ്ങള്‍ പരമാവധി ഉപയോഗിച്ച് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണം. വാക്സിനേഷന് അറിയിപ്പ് ലഭിച്ചവര്‍ക്ക് ദൂരെ സ്ഥലങ്ങളില്‍ പോയി വാക്സിനേഷനെടുക്കുന്നതിന് അസൗകര്യമുണ്ടാകുന്നപക്ഷം തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്. കോഴിക്കോട് ടാഗോര്‍ ഹാളില്‍ ഇതേ തിയ്യതികളില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും്. ഈ സൗകര്യവും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍   ഡോ. ജയശ്രീ.വി. അറിയിച്ചു.
പഞ്ചായത്തുകള്‍ തങ്ങളുടെ പരിധിക്കുള്ളിലുള്ള വാക്സിനേഷന്‍ സെന്ററുകള്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ചെയ്തു കൊടുക്കേണ്ടതാണെന്ന് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിനാല്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് കോവിന്‍ പോര്‍ട്ടല്‍ വഴിയോ സ്പോട്ട് രജിസ്ട്രേഷന്‍ വഴിയോ ഫീല്‍ഡ്തല ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വഴിയോ വാക്സിനേഷന് വേണ്ടി രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

date