Skip to main content

നഷ്ടസ്മരണയില്‍ നവചിത്രങ്ങള്‍

 

മണ്‍ മറഞ്ഞ പത്ത് പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേള ആദരമൊരുക്കും. മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍  സംവിധായകനായിരുന്ന കിം കി ഡുക്ക്, അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സോളനാസ്, ഇര്‍ഫാന്‍ ഖാന്‍ , രാമചന്ദ്രബാബു ,ഷാനവാസ് നരണിപ്പുഴ ,സൗമിത്ര ചാറ്റര്‍ജി , ഭാനു അത്തയ്യ , സച്ചി, അനില്‍ നെടുമങ്ങാട് , ഋഷികപൂര്‍ എന്നീ പ്രതിഭകള്‍ക്കാണ് മേള അഭ്രപാളിയില്‍ ആദരമൊരുക്കുന്നത് .

മാജിക്കല്‍ റിയലിസത്തിലൂടെ ഋതുക്കള്‍ ചിത്രീകരിക്കുന്ന കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിങ് , ഫെര്‍ണാണ്ടോ സോളനാസിന്റെ സുര്‍, മലയാളി സംവിധായകരായ സച്ചിയുടെ അയ്യപ്പനും  കോശിയും, ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങളാണ് സംവിധായക പ്രതിഭകള്‍ക്ക് സമര്‍പ്പണമായി പ്രദര്‍ശിപ്പിക്കുന്നത് . യുവ നടനായിരുന്ന അനില്‍ നെടുമങ്ങാടിന്റെ മികച്ച പ്രകടനം ഉള്‍പ്പെട്ട മലയാള ചിത്രമാണ് അയ്യപ്പനും കോശിയും.

ഛായാഗ്രാഹകന്‍ കെ രാമചന്ദ്രബാബുവിനോടുള്ള ആദരമായാണ് അഗ്രഹാരത്തില്‍ കഴുതൈ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 125 ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു,ഹിന്ദി, അറബി, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബംഗാളി നടനായ സൗമിത്ര ചാറ്റര്‍ജിയുടെ സ്മരണയ്ക്കയാണ് സത്യജിത്ത് റേയുടെ ചാരുലത എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച കിസ്സ,  ഋഷി കപൂര്‍ അഭിനയിച്ച അനുഭവ് സിന്‍ഹ ചിത്രം മുല്‍ക് എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും .വസ്ത്രാലങ്കാര രംഗത്തെ പ്രതിഭ ഭാനു അത്തയ്യയോടുള്ള ആദരവായി നാഗരിക് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.
 

date